അബുദാബിയിൽ ജോലി നോക്കിയിരുന്ന സുകുമാരക്കുറുപ്പ് നാട്ടിൽ വന്നതിനു ശേഷം വണ്ടാനം മെഡിക്കൽ കോളജിനു കിഴക്കുവശത്തായിരുന്നു താമസിച്ചിരുന്നത്. നാട്ടിൽ വളരെ മാന്യൻ. തെരുവ് ഗുണ്ടയായി കൊണ്ടും കൊടുത്തും പോലീസിനും നാട്ടുകാർക്കും ഭീഷണിയായി ആൽബിനും പുരുഷനുമടങ്ങിയ സംഘം നാട്ടിൽ വാഴുന്ന കാലം.
ഇവർ കുറുപ്പിന്റെ അയൽവാസിയും മറ്റു ചിലരുമായി തല്ലുണ്ടാക്കി. ഇതിൽ ചിലർക്കു വെട്ടേറ്റു. അടുത്ത ദിവസം സുകുമാരക്കുറുപ്പിന്റെ നേതൃത്വത്തിൽ ആൽബിനെതിരേ പുന്നപ്ര പോലീസിൽ പരാതി നൽകി. പക മൂത്ത മാത്യു ആൽബിൻ രാത്രി കുറുപ്പിന്റെ വീട്ടിൽ ചെന്നു വധഭീഷണി മുഴക്കി നാട്ടുകാരെ വിറപ്പിച്ചു.
ആൽബിന്റെ ചങ്കൂറ്റത്തിനും കരളുറപ്പിനും മുന്നിൽ കുറുപ്പ് പതറി. ആ സമയത്തു മൃതദേഹം കത്തിച്ചു വിദേശത്തുനിന്ന് ഇൻഷ്വറൻസ് തുക തട്ടാനുള്ള ശ്രമത്തിലായിരുന്നു സുകുമാരകുറുപ്പ്. അങ്ങനെയാണ് മ്യതദേഹത്തിന് ആൽബിന്റെ സഹായം തേടാനുള്ള ചിന്ത കുറുപ്പിന്റെ മനസിൽ ഉദയം ചെയ്തത്. ആ സമയത്തു പോലിസിനെ ഭയന്ന് ആൽബിൻ അന്തിയുറങ്ങിയിരുന്നത് പലപ്പോഴും ആലപ്പുഴ വലിയ ചുടുകാട്ടിലായിരുന്നു.
അടുത്ത ദിവസം കുറുപ്പ് ആൽബിനെ തേടിയെത്തി. കാര്യങ്ങൾ വിവരിച്ചു. പഴക്കമില്ലാത്ത ബോഡി എത്തിച്ചു നൽകണം. കൈനിറയെ പണവും വിദേശത്തു ജോലിയും വാഗ്ദാനം നൽകി. തുടർന്നു തോട്ടപ്പള്ളി കൽപ്പകവാടിയിലെ ഷാപ്പിലിരുന്നു ചർച്ച നടത്തി. മൂക്കറ്റം മദ്യപിച്ചു.
തന്നെ നിരന്തരം പോലീസിന് ഒറ്റുകൊടുക്കുന്ന പറവൂർ സ്വദേശിയെ കൊലപ്പെടുത്തി മ്യതദേഹം സുകുമാരകുറുപ്പിനു കൈമാറാനായിരുന്നു ആൽബിന്റെ പ്ലാൻ. ഇതിനുള്ള അഡ്വാൻസും വാങ്ങി സമയവും തീരുമാനിച്ചു. എന്നാൽ, മദ്യലഹരി മൂത്തതോടെ ആൽബിൻ ഇതെല്ലാം മറന്നു പോയിരുന്നു.
അടുത്ത ദിവസം കൊല്ലം കള്ളിക്കാട് കടപ്പുറത്തു മറ്റൊരു അടിപിടിക്കേസുമായി ബന്ധപ്പെട്ടു ആൽബിനും സംഘവും ആലപ്പുഴയിൽനിന്നു പോയിരുന്നു. പറഞ്ഞ സമയത്തു കുറുപ്പ് ആൽബിന്റെ വീട്ടിലെത്തിയെങ്കിലും ഭർത്താവ് ഇല്ലെന്ന മറുപടിയാണ് ആൽബിന്റെ ഭാര്യ മേരി നൽകിയത്.
അവിടെനിന്നു മടങ്ങുന്ന വഴിയാണ് ദേശീയപാതയിൽ കരുവാറ്റ ഭാഗത്തുവച്ച് ഫിലിം റെപ്രസന്റേറ്റീവായ ആലപ്പുഴ സ്വദേശി ചാക്കോയെ കാറിൽ ലിഫ്റ്റ് നൽകി കയറ്റുന്നത്. അതു ചാക്കോയുടെ അന്ത്യ യാത്രയായിരുന്നെന്നുവെന്ന് ബ്രദർ മാത്യു ആൽബിൻ വിഷമത്തോടെ പറയുന്നു.
ഈ കേസുമായി ബന്ധപ്പെട്ടു രണ്ടാം പ്രതിയും മൂന്നാം പ്രതിയും തടവുശിക്ഷ പൂർത്തിയാക്കിയിരുന്നു. ഇടയ്ക്കു രണ്ടാം പ്രതി തൂങ്ങി മരിച്ചു. സുകുമാരകുറുപ്പു ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏകദേശം 75 വയസിനു മേൽ വരുമെന്നാണ് മാത്യു ആൽബിൻ പറയുന്നത്.
കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്നു വിടപറഞ്ഞ മാത്യു ആൽബിൻ പിന്നീട് ബ്രദർ മാത്യു ആൽബിനായി മാറി. ഇപ്പോൾ പുന്നപ്രയിൽ ശാന്തിഭവൻ എന്ന കേന്ദ്രത്തിലൂടെ നൂറു കണക്കിനു മാനസികരോഗികളുടെയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനും പുനരധിവാസത്തിനും നേതൃത്വം നൽകുകയാണ് മാത്യു ആൽബിനും അദ്ദേഹത്തിന്റെ കുടുംബവും.