കോട്ടയം: നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് 15ന് നടക്കാനിരിക്കെ സിപിഎം കൗണ്‍സിലർ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് എൽഡിഎഫിനെ ആശങ്കയിലാഴ്ത്തി.
കഴിഞ്ഞ ദിവസമാണ് സിപിഎം അംഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ അംഗത്തിനു പങ്കെടുക്കാനാവുമോ എന്നതാണ് സിപിഎം കേന്ദ്രങ്ങളെ അലട്ടുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൗണ്‍സിലർക്ക് ഇന്നോ നാളെയോ ഡിസ്ചാർജ് ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.
ഇനി ഡിസ്ചാർജ് ലഭിച്ചില്ലെങ്കിൽ ആംബുലൻസിൽ വോട്ടെടുപ്പ് സമയത്തു കൗണ്‍സിലറെ എത്തിക്കാനും സിപിഎമ്മിൽ ആലോചനയുണ്ട്. പ്രതിപക്ഷമായിരുന്ന എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിലൂടെ കഴിഞ്ഞ സെപ്റ്റംബർ 24നാണ് യുഡിഎഫിന്റെ ചെയർപേഴ്സണ്‍ ബിൻസി സെബാസ്റ്റ്യൻ പുറത്തായത്.
ബിജെപി പിന്തുണയോടെയാണ് എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽനിന്നു യുഡിഎഫ് വിട്ടു നിന്നിരുന്നു. നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭാധ്യക്ഷയായത്.
15നു രാവിലെ 11ന് കൗണ്‍സിൽ ഹാളിലാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. 15ന് നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിലും മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നഗരഭരണം ഭാഗ്യപരീക്ഷണത്തിനു വേദിയാകുകയാണ്.
കൗണ്‍സിലിൽ 52 അംഗങ്ങളാണുളളത്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങളുണ്ട്. ബിജെപിക്ക് എട്ട് അംഗങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും സ്ഥാനാർഥികളെ നിർത്തിയാൽ 22- 22- എട്ട് എന്ന നിലയിൽ വോട്ടു വരും. ഏറ്റവും വോട്ടു കുറഞ്ഞ സ്ഥാനാർഥിയെ ഒഴിവാക്കി വീണ്ടു വോട്ടെടുപ്പ് നടത്തും.
ഇതിൽ ബിജെപി വിട്ടു നിന്നാൽ 22-22 എന്ന നിലയിൽ തുല്യത വരും. തുടർന്ന് നറുക്കെടുപ്പിലൂടെ അധ്യക്ഷയെ തെരഞ്ഞെടുക്കും. ഇവിടെയാണ് ഇടതു കൗൺസിലർ ആശുപത്രിയിലായത് സിപിഎമ്മിനെ അലട്ടുന്നത്.
കോട്ടയത്തു തുല്യം തുല്യം! കൗൺസിലർ ആശുപത്രിയിൽ, ആശങ്കയിൽ സിപിഎം
12:43 PM Nov 13, 2021 | Deepika.com