കേൾക്കുന്പോൾ തന്നെ ഒരു കൗതുകവും മധുരവും തോന്നുന്നില്ലേ. എന്നാൽ, നാളെ പഞ്ചായത്തിൽ മധുരമുണ്ടാകില്ല എന്നതാണ് ഈ ഹർത്താലിന്റെ സവിശേഷത. ലോക പ്രമേഹ ദിനമായ നാളെ കണിച്ചാർ ഗ്രാമപഞ്ചായത്തിൽ പഞ്ചസാര ഹർത്താൽ ആചരിക്കുന്നു. എല്ലാ വീടുകളിലും പഞ്ചസാര ബഹിഷ്കരിക്കും. ഹോട്ടലുകളിൽ മധുരമില്ലാത്ത ചായ മാത്രമേ നൽകൂ. കടകളിൽ പഞ്ചസാര വിൽക്കില്ല.
വർധിച്ചുവരുന്ന പ്രമേഹരോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ എത്തിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. എല്ലാ കടകളിലും ഇതിനുവേണ്ട ബാനർ, നോട്ടീസ് ഇവയെല്ലാം പതിപ്പിച്ചു.
പഞ്ചായത്തുതല അവലോകനയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ, മെഡിക്കൽ ഓഫീസർ ഡോ. ഡിജിന പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ, ജെഎച്ച്ഐമാരായ സന്തോഷ്, ഷൈനേഷ് എന്നിവർ പങ്കെടുത്തു.
ഒരു രോഗപ്രതിരോധത്തിന് വേണ്ടി ഒരു പഞ്ചായത്തിലെ മുഴുവൻ ആളുകളും പങ്കാളികളാകുന്നത് ചരിത്ര സംഭവമാകുമെന്ന് പരിപാടിക്ക് നേതൃത്വം നൽകുന്ന കണിച്ചാർ ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ പറഞ്ഞു.
ഇന്ത്യയിൽ ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ പ്രമേഹരോഗികൾ ഉള്ള സംസ്ഥാനം കേരളമാണ്.
20 ശതമാനത്തിലേറെ രോഗികളുമായി കേരളം രാജ്യത്തിന്റെ പ്രമേഹ തലസ്ഥാനമായി മാറുന്നുവെന്നു പഠനം.എട്ടു ശതമാനമാണ് ദേശീയ ശരാശരി. നഗരജനതയെ അപേക്ഷിച്ച് ഗ്രാമീണ ജനതയില്‍ 11-19 ശതമാനം പുരുഷന്മാര്ക്കും 15-21 ശതമാനം സ്ത്രീകള്‍ക്കും പ്രമേഹരോഗ സാധ്യത കൂടുതലാണ്.
ജീവിതശൈലിയെക്കാള് ജനിതക പാരമ്പര്യമാണ് കേരളത്തിലെ പ്രമേഹരോഗികളില്‍ കണ്ടുവരുന്നതെന്നു ഡിഡിആര്‍സി എസ്ആര്‍എല്‍ ഡയഗ്നോസ്റ്റിക്സ് കേരള ഡയറക്ടര്‍ ഡോ. അജിത് ജോയി ചൂണ്ടിക്കാട്ടി. കേരളത്തിലെ 65 ശതമാനം പ്രമേഹരോഗങ്ങളും മരുന്നുകള്‍കൊണ്ടു നിയന്ത്രിക്കാവുന്നതിനപ്പുറമാണ്.