വനംവകുപ്പിന് നൽകിയ വിശദീകരണ കത്തിലാണ് മരംമുറി ഉത്തരവ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചും അവരുടെ അറിവോടെയാണെന്നും താൻ ഉത്തരവ് ഇറക്കുക മാത്രമായിരുന്നുവെന്നും ബെന്നിച്ചൻ വിശദീകരിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഉത്തരവിറക്കിയത്. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി എന്നിവർക്ക് കാര്യങ്ങൾ അറിയാമായിരുന്നു. ഇവരുടെ നിർദേശം അനുസരിച്ചാണ് കാര്യങ്ങൾ ചെയ്തത്. മരംമുറി ഉത്തരവ് വേഗത്തിലാക്കാൻ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പല തവണ നിർദേശിച്ചിരുന്നുവെന്നും ബെന്നിച്ചൻ തോമസ് നൽകിയ വിശദീകരണ കത്തിൽ പറയുന്നു.
മുല്ലപ്പെരിയാറിൽ തമിഴ്നാടിന് പാട്ടത്തിന് കൊടുത്ത കേരളത്തിന്റെ ഭൂമിയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ കേന്ദ്രസർക്കാരിന്റെ അനുമതിയുടെ ആവശ്യമില്ല. അതേസമയം സമീപത്തെ അപ്രോച്ച് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കേന്ദ്ര അനുമതി വേണമെന്നായിരുന്നു തന്റെ നിലപാടെന്നും ബെന്നിച്ചൻ വ്യക്തമാക്കുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് മൂന്ന് യോഗങ്ങളും നിരവധി കത്തിടപാടുകളും നടന്നിട്ടുണ്ടെന്നാണ് വിശദീകരണ കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്. മന്ത്രിസഭയെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിക്കാതെ ചട്ടങ്ങൾ ലംഘിച്ച് മരംമുറി ഉത്തരവിറക്കിയെന്ന് കാട്ടിയാണ് സർക്കാർ ബെന്നിച്ചൻ തോമസിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ബെന്നിച്ചൻ തോമസിന്റെ വിശദീകരണകത്ത് സർക്കാരിന്റെ ഒളിച്ച് കളി പുറത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശാനുസരണം പ്രവർത്തിച്ച തന്നെ മാത്രം സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് ബെന്നിച്ചന്റെ വിശദീകരണകത്തിൽ പ്രതിഫലിക്കുന്നത്.
അതേസമയം ബെന്നിച്ചന്റെ സസ്പെൻഷനിൽ ഐഎഫ്എസ് അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.