രണ്ടാഴ്ചയ്ക്കിടെ പച്ചക്കറിക്ക് വില കൂടിയിരിക്കുന്നത് പകുതിയിലേറെ. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കാലം തെറ്റി മഴ വർധിച്ചതാണ് പച്ചക്കറിക്ക് വില കൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഹോർട്ടികോർപ്പിൽ പോലും പച്ചക്കറിക്ക് വിലക്കുറവില്ല. പാവയ്ക്ക 70 രൂപയും തക്കാളിക്ക് 64 രൂപയും മുരിങ്ങയ്ക്ക് 74 രൂപയുമാണ് (വിപണിയിൽ 120 രൂപ) വ്യാഴാഴ്ച വില രേഖപ്പെടുത്തിയിരിക്കുന്നത്. ഉരുളക്കിഴങ്ങിന്റെ വിലയിലും വലിയ വ്യത്യാസമില്ല. വിപണിയിൽ ഒരു കിലോഗ്രാമിനു 50 രൂപയാണുള്ളതെങ്കിൽ ഹോർട്ടികോർപ്പിൽ 48 രൂപ. വഴുതനങ്ങയ്ക്ക് 50-60 രൂപ വിപണിയിലും 52 രൂപ ഹോർട്ടികോർപ്പിലും വിലയുണ്ട്. പടവലങ്ങ (വിപണിയിൽ 50 രൂപ), ഇഞ്ചി 58 രൂപ (60 രൂപ), വെളുത്തുള്ളി 95 രൂപ (120-150 രൂപ) ഇങ്ങനെ പോകുന്നു ഹോർട്ടികോർപ്പിലെ കുറഞ്ഞ വില.
ഇന്ധന വില വർധിച്ചതിന്റെ പേരിലാണ് കഴിഞ്ഞ മാസത്തെ വിലക്കയറ്റത്തിനു കാരണമായി പറഞ്ഞിരുന്നത്. ഇന്ധന വിലയിൽ നേരിയ കുറവ് വരുത്തിയിട്ടും വിലക്കയറ്റത്തിനു കുറവുണ്ടായില്ല. ദീപാവലിക്കു ശേഷം പച്ചക്കറിക്ക് വില കുറയുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും നേരെ വിപരീതമായി വില കുതിച്ചുയരുകയാണുണ്ടായത്.
പാചകവാതകം, ഇന്ധനം, പലചരക്ക് എന്നിവ കൂടാതെ പച്ചക്കറിക്ക് കൂടെ വില കുതിച്ചുയരുന്നതോടെ സാധാരണ കുടുംബങ്ങളിലെ ബജറ്റ് താറുമാറായിട്ടുണ്ട്. ഹോട്ടലുകളെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിനു രണ്ടായിരത്തിൽ അധികം രൂപ നിലനിൽക്കുന്പോഴാണ് പച്ചക്കറിക്ക് ഈ വിലക്കയറ്റമെന്നും ഹോട്ടൽ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.