കോഴിക്കോട് : ആന്റി ടെററിസ്റ്റ് ഫോഴ്സും ദേശീയ അന്വേഷണ ഏജന്‍സിയും കൂടുതല്‍ മാവോയിസ്റ്റുകളെ കസ്റ്റഡിയിലെടുത്തതായി സൂചന. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലും കമ്പമലയിലും തലക്കുഴിയിലും വച്ച് കൂടുതല്‍ മാവോയിസ്റ്റുകളെ എടിഎഫ് കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റഡിയിലെടുത്തതായാണ് ജനകീയ മനുഷ്യാകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി ഇത്തരത്തില്‍ പിടികൂടിയവരെ വെടിവച്ചുകൊല്ലാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ബത്തേരിയില്‍നിന്നാണ് മാവോയിസ്റ്റ് നേതാക്കളായ ബി.ജി.കൃഷ്ണമൂര്‍ത്തി, സാവിത്രി എന്നിവരെ പിടികൂടിയത്. കമ്പമലയില്‍നിന്നു മൂന്നുപേരും തലക്കുഴിയില്നിന്നു മറ്റുപലരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകനും പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി. ജലീലിന്റെ സഹോദരനുമായ സി.പി. റഷീദ് പറഞ്ഞു. എന്നാല്‍ ഇത്തരം അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല. ഇത് അപകടകരമായ അവസ്ഥയാണെന്നും റഷീദ് പറഞ്ഞു.
കൂടുതല്‍ മാവോയിസ്റ്റുകൾ പിടിയിലെന്ന് ആരോപണം
02:02 AM Nov 11, 2021 | Deepika.com