കൽപ്പറ്റ: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ജെആർപി സംസ്ഥാന പ്രസിഡന്റ് സി.കെ. ജാനുവിന് കോഴ നൽകിയ കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. കേസിൽ ഒന്നാംപ്രതിയായ സുരേന്ദ്രൻ തന്റെ ശബ്ദ സാന്പിൾ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന ആവശ്യമുന്നയിച്ച് സുൽത്താൻ ബത്തേരി കോടതിയിൽ നൽകിയ ഹർജി കോടതി തള്ളി.
ശബ്ദ പരിശോധന സംസ്ഥാന സർക്കാരിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തണമെന്നും സുൽത്താൻ ബത്തേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സംസ്ഥാനത്തെ ലബോറട്ടറികളിൽ വിശ്വാസമില്ലെന്നു കാട്ടിയായിരുന്നു സുരന്ദ്രേൻ ഹരജി നൽകിയിരുന്നത്.
വരുംദിവസങ്ങളിൽ സുരേന്ദ്രൻ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഫോറൻസിക് ലാബിൽ ഹാജരാകേണ്ടി വരും. ഒന്നാം പ്രതിയായ കെ. സുരേന്ദ്രനും രണ്ടാം പ്രതി സി.കെ. ജാനുവിനും ചോദ്യംചെയ്യലിന് ഹാജരാകാൻ വരുന്ന ദിവസം നോട്ടീസ് നൽകാനിരിക്കുകയാണ് അന്വേഷണ സംഘം.
ശബ്ദ പരിശോധന കേന്ദ്രസർക്കാർ ലാബിൽ നടത്താനാകില്ല; കെ.സുരേന്ദ്രന്റെ ഹർജി തള്ളി
09:56 PM Nov 10, 2021 | Deepika.com