അബുദാബി: ഐസിസി ട്വന്റി-20 ലോകകപ്പ് ആദ്യ സെമിയിൽ ന്യൂസിലൻഡിന് മുന്നിൽ 167 റൺസ് വിജയലക്ഷ്യം ഉയർത്തി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു.37 പന്തിൽ രണ്ട് സിക്സും മൂന്നു ഫോറും സഹിതം 51 റൺസെടുത്ത് പുറത്താകാതെ നിന്ന മോയിൻ അലിയാണ് ടോപ് സ്കോറർ.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ജേസൺ റോയിക്ക് പകരം ഓപ്പണറായി എത്തിയ ജോണി ബെയർസ്റ്റോയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് തുടക്കം നഷ്ടപ്പെട്ടത്. 17 പന്തിൽ 13 റൺസെടുത്ത ബെയർസ്റ്റോയെ ആദം മിൽനെ പുറത്താക്കി. മറുവശത്ത് തകർത്തടിക്കാൻ തുടങ്ങിയ ജോസ് ബട്ലറെ ഇഷ് സോനിയും വീഴ്ത്തി. 24 പന്തിൽ 29 റൺസായിരുന്നു ബട്ലറിന്റെ സമ്പാദ്യം.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് മലാന്-മോയിന്‍ അലി കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. മൂന്നാം വിക്കറ്റിൽ 63 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. പതിനാറാം ഓവറിൽ മലാനെ പുറത്താക്കി ടീം സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 30 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 42 റണ്‍സാണ് മലാൻ എടുത്തത്.
തുടർന്നെത്തിയ ലിയാം ലിവിസ്റ്റണൊപ്പം അലി ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. 10 പന്തിൽ 17 റൺസെടുത്ത ലിവിസ്റ്റൺ അവസാന ഓവറിലാണ് പുറത്തായത്.
മോയിൻ അലിക്ക് അർധ സെഞ്ചുറി; കിവീസിന് 167 റൺസ് വിജയലക്ഷ്യം
09:27 PM Nov 10, 2021 | Deepika.com