ന്യൂഡല്‍ഹി: ഇന്റർനെറ്റ് ഉപയോഗ നിയന്ത്രണത്തിന് പുതിയ ഡിജിറ്റല്‍ നിയമം വരുന്നു. പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പടെ ആരായുന്നതിനായി സംസ്ഥാന നിയമ മന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. രാജ്യത്ത് 80 കോടിയിലധികം പേര് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു. 35 കോടിയോളം പേര്‍ക്ക് ഇന്നും ഇന്റര്‍നെറ്റ് ലഭ്യമല്ല. വരും വര്‍ഷങ്ങളില്‍ പത്തു കോടിയോളം ആളുകള്‍ക്കു കൂടി ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പു വരുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
ഉപയോക്താക്കള്‍ കൂടുമ്പോള്‍ ഇന്റര്‍നെറ്റിലെ കുറ്റകൃത്യങ്ങളും വര്‍ധിക്കും. രണ്ടു പതിറ്റാണ്ട് പഴക്കമുള്ള നിലവിലെ ഐടി നിയമം ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ നിയമനിര്‍മാണത്തിന് ഒരുങ്ങുന്നത്. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലിനും കൃത്യമായ നിര്‍ദേശമുണ്ടാകും. സുരക്ഷ, വിശ്വാസ്യത, ഉത്തരവാദിത്വം എന്നിവ ഉറപ്പാക്കിയുള്ള ഇന്റര്‍നെറ്റ് ഉപയോഗമാണ് ലക്ഷ്യം.
ജനങ്ങളില്‍ നിന്നും വിവിധ സേവന ദാതാക്കളില്‍ നിന്നും സാങ്കേതിക വിദഗ്ധരില്‍ നിന്നും നേരിട്ട് അഭിപ്രായം അറിഞ്ഞാകും നിയമത്തിന്റെ കരട് തയാറാക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും നിയമ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സാധാരണനിലയില്‍ കരട് നിയമം രൂപീകരിച്ച ശേഷം പൊതു ജനങ്ങളുടെ അഭിപ്രായം തേടുകയാണ് പതിവ്. എന്നാല്‍, ഡിജിറ്റല്‍ നിയമങ്ങളുടെ കാര്യത്തില്‍ ഈ പതിവിന് മാറ്റമുണ്ടാക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇലക്ട്രോണിക് രംഗത്ത് അടക്കം കേരളത്തില്‍ വലിയ നിക്ഷേപ സാഹചര്യമുണ്ട്. എന്നാല്‍ കേരളത്തിന്റെ നിലവിലെ പ്രതിച്ഛായ മാറണം. പല കമ്പനികളും കേരളത്തില്‍ വരാന്‍ മടിക്കുകയാണ്. വികസന കാര്യങ്ങളില്‍ കേരളത്തിന്റെ മനോഭാവത്തില്‍ വലയി മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് പുതിയ ഡിജിറ്റൽ നിയമം വരും; ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി
07:58 PM Nov 10, 2021 | Deepika.com