കണ്ണൂർ: ചൊവ്വാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ബിജി കൃഷ്ണമൂർത്തി, കബനീദളം ഏരിയ കമാൻഡറും ചിക്കമംഗളൂരു സ്വദേശിനി സാവിത്രി എന്നിവരെ കോടതി റിമാൻഡ് ചെയ്തു. തലശേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഒരു മാസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
വയനാട് അതിർത്തിയോട് ചേർന്ന് കർണാടകയിൽ നിന്നുമാണ് ഇരുവരെയും തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ബിജിക്കെതിരേ കർണാടകത്തിൽ 51 കേസുകളുണ്ട്. കേരളത്തിൽ മൂന്നു കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ കർണാടക സർക്കാർ ബിജിക്ക് വിലയിട്ടിരുന്നു.
സാവിത്രിക്കെതിരേ 21 കേസുകളാണ് കർണാടകത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ആറു കേസുകളിലും പ്രതിയാണ്. ഒരു ലക്ഷം രൂപയാണ് സാവിത്രിക്ക് കർണാടക പോലീസ് വിലയിട്ടിരുന്നത്.
ഇന്ത്യയിലെ മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റിയിൽ ആകെ 16 പേരാണ് ഉള്ളത്. അതിൽ പ്രമുഖനാണ് പിടിയിലായ ബിജി കൃഷ്ണമൂർത്തി.പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന കുപ്പു ദേവരാജ് കൊല്ലപ്പെട്ടതിനു ശേഷം കേരളം-കർണാടകം-തമിഴ്നാട് ഉൾപ്പെടുന്ന പശ്ചിമഘട്ട മേഖലയുടെ ചുമതല ബിജി കൃഷ്ണമൂർത്തിക്കായിരുന്നു.
മാവോയിസ്റ്റ് പ്രവർത്തകൻ തമിഴ്നാട് സ്വദേശി രാഘവേന്ദ്ര കഴിഞ്ഞ ദിവസം കണ്ണൂരിൽ പിടിയിലായിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായതെന്നാണ് സൂചന.
വയനാട്ടിൽ പിടിയിലായ മാവോയിസ്റ്റുകൾ റിമാൻഡിൽ
12:14 PM Nov 10, 2021 | Deepika.com