കഴിഞ്ഞ ദിവസം നാമകരണനടപടികൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ കർദിനാൾ മർചെല്ലോ സെമരാരോ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീയതി തീരുമാനമായത്.
കഴിഞ്ഞ മേയ് മൂന്നിനു ഫ്രാൻസിസ് പാപ്പായുടെ നേതൃത്വത്തിൽ കർദിനാൾമാരുടെ ആലോചനാ യോഗം ചേർന്നിരുന്നു. എന്നാൽ, കോവിഡ് സാഹചര്യം മൂലം വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. തീയതി പിന്നീട് അറിയിക്കാം എന്നാണു തീരുമാനിച്ചത്.
ഏഴു പേർ
ഇന്ത്യയിൽനിന്നുള്ള ആദ്യഅല്മായ വിശുദ്ധനായ ദേവസഹായംപിള്ള, അൾജീരിയയിൽ രക്തസാക്ഷിയായ ഫ്രഞ്ച് മിഷനറി വൈദികനായ ചാൾസ് ദി ഫു ക്കോ, വൊക്കേഷനിസ്റ്റ് സഭാ സ്ഥാപകനായ ഫാ. ജസ്റ്റിനോ റുസോളിലോ, ഫ്രാൻസിൽനിന്നുള്ള വൈദികനായ ചെസാർ ദെ ബ്യു, ഇറ്റലിയിലെ ബെർഗമോയിൽനിന്നുള്ള ഫാ. ലൂയിജി മരിയ, ഇറ്റലിയിൽ ജനിച്ച് യുറുഗ്വെയിൽ മരണമടഞ്ഞ കപ്പുച്ചിൻ സിസ്റ്ററായ അന്ന മരിയാ റുബാത്ത, ഇറ്റലിയിൽനിന്നുള്ള തിരുക്കുടുംബ സന്യാസസമൂഹ സ്ഥാപകയായ സിസ്റ്റർ മരിയ ഡൊമെനിക്ക മാന്തോവാനി എന്നിവരെയാണ് മേയ് 15ന് വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.
വർത്തമാനപ്പുസ്തകത്തിൽ
ദേവസഹായം പിള്ളയുടെ നാമകരണത്തിനായി ആദ്യം വത്തിക്കാനിൽ അപേക്ഷ നൽകുന്നത് മാർ ജോസഫ് കരിയാറ്റിലും പാറേമ്മാക്കൽ തോമാകത്തനാരും ചേർന്നാണ്. അവരുടെ റോമായാത്രയുടെ (1778-1786) വിവരണമായ വർത്തമാനപ്പുസ്തകത്തിൽ ഇക്കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
അവരുടെ അപേക്ഷ കണ്ടെത്താൻ സാധിക്കാത്തതിനാൽ കോട്ടാർ രൂപത ബിഷപ് 2004ൽ നൽകിയ പുതുക്കിയ അപേക്ഷയുടെ മേലാണ് ഇപ്പോൾ നാമകരണത്തിനായുള്ള നടപടികൾ നടന്നത്.
തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നും നിരവധി തീർഥാടകർ എത്തിച്ചേരുന്ന ദേവസഹായം പിള്ളയുടെ കബറിടം നാഗർകോവിലിലെ കോട്ടാർ രൂപതയുടെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ പള്ളിയിലാണുള്ളത്.
ദേവസഹായംപിള്ള
നാഗർകോവിലിനു സമീപം നട്ടാലത്ത് ഹൈന്ദവ കുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ള തിരുവിതാംകൂർ കൊട്ടാരത്തിൽ മാർത്താണ്ഡവർമ മഹാരാജാവിന്റെ ഉദ്യോഗസ്ഥനായിരുന്നു. നേമത്ത് ഈശോസഭാ വൈദികനിൽനിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചതോടെ ദേവസഹായംപിള്ളയെന്ന പേരു സ്വീകരിച്ചു.
മേലധികാരികളുടെ അപ്രീതിയെത്തുടർന്നു നാലുകൊല്ലം ജയിലിൽ അടച്ച ശേഷം 1752 ജനുവരി 14ന് വെടിവച്ചുകൊന്നു. 260 വർഷങ്ങൾക്കു ശേഷം 2012 ഡിസംബർ രണ്ടിനു കോട്ടാർ കത്തീഡ്രലിൽവച്ചാണ് ദേവസഹായംപിള്ളയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.