തിരുവനന്തപുരം: ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ ക്ഷേമനിധി ബോർഡ് ചെയർമാൻമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ക്ഷേമനിധി ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിയമസഭയിൽ ക്ഷേമനിധി ബോർഡുകളുടെ അംശാദായ വർധനയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ബില്ലിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ 18 ക്ഷേമനിധി ബോർഡുകളാണ് സംസ്ഥാനത്തുള്ളത്. ഇവയുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കും. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനായാണ് അംശദായത്തിൽ വർധന വരുത്തിയത്. തൊഴിലാളി സംഘടനകളോട് ആലോചിച്ചതിനു ശേഷമാണ് അംശാദായ വർധന നടപ്പിൽ വരുത്തിയത്. അംശദായം വർധിപ്പിക്കണമെന്നായിരുന്നു എല്ലാ ക്ഷേമനിധി ബോർഡുകളുടെയും നിലപാടെന്നും മന്ത്രി വ്യക്താക്കി. ക്ഷേമനിധി ബോർഡുകളെ സർക്കാർ സഹായിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ട തൊഴിളാളികൾക്കും ക്ഷേമനിധി പ്രകാരമുള്ള ആനുകൂല്യങ്ങൾ മുടക്കമില്ലാതെ നൽകുന്നതിന് സർക്കാർ കോടി കണക്കിന് രൂപ ചെലവഴിച്ചെന്നും മന്ത്രി കണക്കുകൾ സഹിതം വ്യക്തമാക്കി.
2021 ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി(ഭേദഗതി) ബിൽ, 2021ലെ കേരള കർഷക തൊഴിലാളി (ഭേദഗതി) ബിൽ, 2021 ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, 2021 ലെ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നീ ബില്ലുകളുമാണ് ഇന്നലെ നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. നിലവിലെ ചിലവുകൾ വഹിക്കുന്നതിനും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനും കശുവണ്ടി തൊഴിലാളി ക്ഷേമനിധിയിലെ വരുമാനം അപര്യാപ്തമായതിനാൽ കശുവണ്ടി ഫാക്ടറിയിലെ ഓരോ ദിവസത്തെ ജോലിക്കും ഓരോ തൊഴിലാളിക്ക് വേണ്ടി ഓരോ തൊഴിലുടമയും അടയ്ക്കേണ്ട അംശാദായവും തൊഴിലാളി അടയ്ക്കേണ്ട അംശാദായവും രണ്ടു രൂപയായി വർധിപ്പിക്കാനും സർക്കാരിന്റെ അംശാദായം തൊഴിലാളികളുടെ അംശാദായത്തിന്റെ പകുതിയായി പരിമിതപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നതാണ് കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമ നിധി (ഭേദഗതി) ബിൽ.
കർഷക തൊഴിലാളികളുടെയും ഭൂവുടമകളുടെയും അംശാദായം വർധിപ്പിക്കുന്നതാണ് കർഷക തൊഴിലാളി ഭേദഗതി ബിൽ. തൊഴിലാളി ക്ഷേമ നിധി ബോർഡിലേക്ക് ഓരോ തൊഴിലാളിയും നൽകേണ്ട അംശാദായം നാലു രൂപയിൽ നിന്നു 45 രൂപയായും തൊഴിലുടമകളുടെ അംശാദായം എട്ടു രൂപയിൽ നിന്ന് 45 രൂപയായും വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ. ഓരോ തയ്യൽ തൊഴിലാളിയുടെയും പ്രതിമാസത്തെ അംശാദായം 20 രൂപയിൽ നിന്നു 50 രൂപയായും ഓരോ തൊഴിലുടമയും അയാൾ നിയോഗിച്ചിട്ടുള്ള ഓരോ തൊഴിലാളിക്കും പ്രതിമാസം നൽകേണ്ട അംശാദായം അഞ്ചു രൂപയിൽ നിന്നു 25 രൂപയായും വർധിപ്പിക്കാൻ കേരള തയ്യൽ തൊഴിലാളി ക്ഷേമ നിധി ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. മന്ത്രി വി. ശിവൻകുട്ടിയാണ് ബിൽ അവതരിപ്പിച്ചത്.
ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി
01:43 AM Nov 09, 2021 | Deepika.com