കോട്ടയം: എംജി സർവകലാശാലയിൽ ജാതിവിവേചനം ആരോപിച്ച് ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹൻ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. താൻ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർവകലാശാല അംഗീകരിച്ചെന്നും നാനോ സയൻസ് മേധാവി ഡോ. നന്ദകുമാർ കളരിക്കലിനെ വകുപ്പിൽ നിന്ന് പുറത്താക്കിയതായും ദീപ മാധ്യമങ്ങളോട് പറഞ്ഞു.
ഫിസിക്സ് ഡിപ്പാർട്ട്മെന്റിലേക്കാണ് ഡോ. നന്ദകുമാറിനെ മാറ്റിയത്. ഗവേഷകയുടെ പരാതി ചർച്ച ചെയ്യാൻ എംജി സർവകലാശാലയിൽ അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. വൈസ് ചാന്‍സലര്‍ സാബു തോമസ് നേരിട്ട് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരമായത്. ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും സര്‍വകലാശാല ഉറപ്പുനല്‍കിയെന്ന് ദീപ അറിയിച്ചു.
ഗവേഷണ കാലയളവില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പും സര്‍വകലാശാല നല്‍കിയതായി മാധ്യമങ്ങളോട് പറഞ്ഞു. ഡോ. ഇ.കെ. രാധാകൃഷ്ണന്റെ മാർഗനിർദേശത്തിന് കീഴിലാണ് ഗവേഷണം തുടരുക. മുടങ്ങിയ ഫെലോഷിപ്പ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കും. ദീപയുടെ ബന്ധുക്കളെ കൂടി ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. ഗവേഷണ കാലാവധി ഫീസ് കൂടാതെ തന്നെ ദീർഘിപ്പിച്ചു നൽകും.
ജാതിഅധിക്ഷേപം നടത്തിയ അധ്യാപകനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ദീപ. 11 ദിവസങ്ങൾ നീണ്ട നിരാഹാര സമരത്തിനൊടുവിലാണ് ദീപയുടെ ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചിരിക്കുന്നത്. വിദ്യാർഥിനിക്ക് നീതി ഉറപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉറപ്പ് നൽകിയിരുന്നു.
ആവശ്യങ്ങൾ എല്ലാം അംഗീകരിച്ചു; സമരം അവസാനിപ്പിച്ചെന്ന് ദീപ മോഹൻ
07:45 PM Nov 08, 2021 | Deepika.com