കൊച്ചി: വൈറ്റിലയിൽ റോഡ് ഉപരോധത്തിനിടെ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കൾ പോലീസിൽ കീഴടങ്ങി. മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറു പേരാണ് മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ടൗണിൽനിന്നും പ്രകടനമായാണ് ഇവർ സ്റ്റേഷനിലെത്തിയത്.
ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മിണി പറഞ്ഞു. ജോജുവിന്റെ പരാതി വ്യാജമാണ്. പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമം സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് അട്ടിമറിച്ചത് . ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്നതാണെന്നും ടോണി പറഞ്ഞു.
കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. ജോജു മനപൂർവം ഞങ്ങളുടെ സമരത്തെ അലങ്കോലപ്പെടുത്തി. ആരുടെ സമരമാണ് നടക്കുന്നതെന്നും എന്തിന്റെ സമരമാണെന്നും ചോദിച്ചറിഞ്ഞശേഷമാണ് ജോജു വാഹനത്തിൽനിന്നും ഇറങ്ങാൻ കൂടി തയറായത്.
സിപിഎമ്മിന്റെ സമരം ആയിരുന്നേങ്കിൽ അദ്ദേഹം വാഹനത്തിൽനിന്നും ഇറങ്ങിവരുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ജോജു നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ സിപിഎമ്മിന്റെ സമ്മേളനങ്ങളും സമരങ്ങളും നടക്കുന്പോൾ ഫേസ്ബുക്കിലൂടെയെങ്കിലും പ്രതിഷേധം രേഖപ്പെടുത്താൻ തയാറാകണമെന്നും ടോണി കൂട്ടിച്ചേർത്തു.
ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മണി; നേതാക്കൾ കീഴടങ്ങി
03:54 PM Nov 08, 2021 | Deepika.com