പാലക്കാട്: ഇന്ധനവില വർധനവിനെതിരായി കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പോലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം. പാലക്കാട് സുൽത്താൻപേട്ട് ജംഗ്ഷനിൽവച്ച് വി.കെ. ശ്രീകണ്ഠൻ ഉൾപ്പടെയുള്ള കോണ്‍ഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
നാല് റോഡുകൾ ചേരുന്ന സുൽത്താൻപേട്ട് ജംഗ്ഷനിൽ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാൽ തങ്ങൾ നിശ്ചയിച്ച സ്ഥലം ഇതാണെന്നും സമരം നടത്തുമെന്നും കോണ്‍ഗ്രസ് പ്രവർത്തകർ അറിയിക്കുകയായിരുന്നു.
ഇതാണ് പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളിലേക്ക് നയിച്ചത്. കണ്ണൂരിലും കോണ്‍ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ. സുധാകരനാണ് ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാന വ്യാപകമായി ഡിസിസികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയായിരുന്നു സമരം. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലും ഗതാഗതക്കുരുക്ക് ഉണ്ടാകാതെയും സമരം നടത്തണമെന്നു സുധാകരൻ നിർദേശിച്ചിരുന്നു.
പാലക്കാട്ട് കോണ്‍ഗ്രസിനെ "ചക്രം കറക്കി' പോലീസ്
12:06 PM Nov 08, 2021 | Deepika.com