ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. കുറ്റകരമായ അനാസ്ഥയുണ്ടായെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തമിഴ്നാടിനെ സഹായിക്കാൻ ഗൂഢശ്രമം നടക്കുന്നതായി ഉത്തരവിലൂടെ വ്യക്തമായെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അതേസമയം മുല്ലപ്പെരിയാറിൽ ബേബി ഡാമിനു സമീപത്തെ 23 മരങ്ങൾ മുറിക്കാൻ തമിഴ്നാട് ആവശ്യപ്പെട്ടതായി മന്ത്രി എ.കെ. ശശീന്ദ്രൻ സഭയിൽ പറഞ്ഞു. 15 മരങ്ങൾ മുറിക്കാനാണ് അനുമതി നൽകിയത്. ഈ ഉത്തരവിട്ടത് ശ്രദ്ധയിൽപെട്ടത് ഞായറാഴ്ചയാണ്. സംസ്ഥാനതാൽപര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാവില്ലെന്നും മന്ത്രി സഭയിൽ ഉറപ്പ് നൽകി.
മരം മുറിക്കാൻ കേന്ദ്ര അനുമതിയും പാരിസ്ഥിതിക അനുമതിയും വേണം. മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായി ഒരു ഉദ്യോഗസ്ഥൻ എന്ത് നിലപാട് സ്വീകരിച്ചാലും അത് നിലനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് നിലപാടിൽ സംസ്ഥാനം ഉറച്ചുനിൽക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.