ജനപ്രിയ ലോകനേതാവ് പട്ടികയിൽ മോദി വീണ്ടും മുന്നിൽ

11:34 AM Nov 08, 2021 | Deepika.com
വാഷിംഗ്ടണ്‍: ജനപ്രിയ ലോകനേതാക്കളുടെ പട്ടികയില്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ന്നൊമത്. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ടന്‍റിന്‍റെ നവംബറിലെ പ്രതിവാര ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗിൽ ആണ് മോദി വീണ്ടും മുന്നിലെത്തിയത്.

മൂന്നാം തവണയാണ് അദ്ദേഹം ഈ റേറ്റിംഗില്‍ ഒന്നാമത് എത്തുന്നത്. 70 ശതമാനം വോട്ടു നേടിയാണ് പ്രധാനമന്ത്രി ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ അദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.



2020 മേയില്‍ 84 ശതമാനം വോട്ടു നേടി മുന്നിലെത്തിയതാണ് മോദിക്ക് ഇതുവരെ ലഭിച്ച ഉയര്‍ന്ന റേറ്റിംഗ്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിലായിരുന്നു ഈ റേറ്റിംഗ് ലഭിച്ചത്. 13 രാജ്യങ്ങളുടെ തലവന്മാരെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്താറുള്ളത്.

ബ്രസീല്‍, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ദക്ഷിണകൊറിയ, സ്‌പെയിന്‍, ബ്രിട്ടന്‍, യുഎസ് എന്നി രാജ്യങ്ങളുടെ തലവന്മാരുടെ ജനപ്രിയതയാണ് സര്‍വേയിലൂടെ അളക്കുന്നത്.

മെക്‌സിക്കന്‍ പ്രസിഡന്‍റ് ആന്‍ഡ്ര മാനുവല്‍ ലോപ്പസ് ഒബ്രഡര്‍ 66 ശതമാനം റേറ്റിംഗുമായി രണ്ടാമത് എത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഘി (58) മൂന്നാമതെത്തി. ജർമൻ ചാൻസലർ ആഞ്ജല മെര്‍ക്കല്‍ 54 ശതമാനം വോട്ടുനേടി.

44 ശതമാനത്തിന്‍റെ പിന്തുണയുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ആറാമതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് 40 ശതമാനവും ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവല്‍ മാക്രോണിന് 36 ശതമാനം പിന്തുണയുമാണ് ലഭിച്ചത്.

കോവിഡ് പ്രതിരോധത്തിലെ തലതിരിഞ്ഞ നയങ്ങളിലൂടെ കടുത്ത വിമര്‍ശനം നേരിട്ട ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബോല്‍സനാരോ ആണ് അവസാന സ്ഥാനത്ത്. മോദി റേറ്റിംഗ് വീണ്ടും ഒന്നാമത് വന്നതോടെ അഭിനന്ദനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ബിജെപി പ്രസിഡന്‍റ് ജെ.പി.നഡ്ഡ തുടങ്ങിയവര്‍ രംഗത്തുവന്നു.