തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ചെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയാണ്. തന്നോടോ മുഖ്യമന്ത്രിയോടെ ചര്‍ച്ച ചെയ്യാതെ ഇത്തരം നിര്‍ണായക തീരുമാനമെടുക്കാന്‍ പാടില്ലായിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുന്‍പുതന്നെ മരംമുറി ഉത്തരവ് മരവിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിനു മുകളിലാണ് ഉദ്യോഗസ്ഥരെന്നത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയും കാര്യങ്ങൾ അന്വേഷിച്ചു. ഉത്തരവ് നിലനിൽക്കുന്നത് പ്രശ്നമായതിനാലാണ് ഉടനെ മരവിപ്പിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടിയെടുക്കണമെന്ന് വൈല്‍ഡ് ലൈഫ് കൺസർവേറ്ററുടെ റിപ്പോർട്ട് കിട്ടിയശേഷം പരിശോധിക്കും. വിഷയത്തിൽ പ്രതിപക്ഷം ഉൾപ്പെടെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്.
ബേബി ഡാമിന് താഴെയുള്ള 15 മരങ്ങൾ വെട്ടാനാണ് കേരളം അനുമതി നല്‍കിയതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നത്. മരങ്ങള്‍ വെട്ടിനീക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയത് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയാതെയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്ത് അയക്കുകയും ചെയ്തിരുന്നു. കേരളവും തമിഴ്നാടും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ തീരുമാനം സഹായിക്കുമെന്നും സ്റ്റാലിന് പറഞ്ഞു.
മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ വീഴ്ച പറ്റിയെന്ന് മന്ത്രി: ഉത്തരവ് മരവിപ്പിച്ചു
03:19 PM Nov 07, 2021 | Deepika.com