തിരുവനന്തപുരം: അന്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലുണ്ടായ വീഴ്ചയിൽ മുൻ മന്ത്രിയും സംസ്ഥാന കമ്മറ്റി അംഗവുമായ ജി. സുധാകരനെതിരെ സിപിഎം നടപടി. പരസ്യമായ ശാസനയാണ് പാർട്ടി സംസ്ഥാന കമ്മറ്റി സുധാകരനെതിരെ എടുത്തിരിക്കുന്ന നടപടി.
തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സുധാകരനും പങ്കെടുത്തിരുന്നു. അന്പലപ്പുഴയിലെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്ച വന്നുവെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ.
സലാം വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.സിപിഎം സംസ്ഥാന സമിതി തീരുമാനപ്രകാരം എളമരം കരീം, കെ.ജെ. തോമസ് എന്നിവരാണ് സുധാകരനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ച കമ്മീഷൻ അംഗങ്ങൾ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ച; ജി. സുധാകരന് പരസ്യശാസന
10:39 PM Nov 06, 2021 | Deepika.com