കോണ്‍ഗ്രസ് പരസ്യമായി മാപ്പു പറയണമെന്ന ഉറച്ച നിലപാടുമായി ജോജു മുന്നോട്ടുപോകുമ്പോള്‍ ജോജുവും മാപ്പ് പറയണമെന്ന നിലപാടിലാണ് ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍. കേസുമായി മുന്നോട്ടുപോകാനാണ് ഇരു കൂട്ടരുടെയും തീരുമാനം.
രാഷ്ട്രീയമായും നിയമപരമായും നേരിടാൻ കോൺഗ്രസ്
കേസ് രാഷ്ടീയമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കികഴിഞ്ഞു. അതിനിടെ ഒത്തുതീര്‍പ്പിന് ജോജു സന്നദ്ധമായിരുന്നുവെന്നും ചലച്ചിത്രമേഖലയിലെ സിപിഎം അനുകൂലികളായ ചിലര്‍ ഇടപെട്ട് ജോജുവിനെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തെളിയുന്നുവെന്ന് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റെ മുഹമ്മദ് ഷിയാസ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് തന്റെ കാര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്ത്തകന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് ജോജു കേസില്‍ കക്ഷി ചേര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.
ചലച്ചിത്രമേഖലയിലെ ജോജുവിന്റെ ചില സുഹൃത്തുക്കള്‍തന്നെയാണ് കേസുമായി മുന്നോട്ടുപോകാന്‍ ജോജുവിന് താല്പര്യമില്ലെന്ന് അറിയിച്ച് ചില കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്നും ജോജുവിന്റെ അടുത്തയാളുകള്‍ വ്യക്തമാക്കിയിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. അതിനുശേഷം ജോജു കേസില്‍ കക്ഷി ചേര്‍ന്ന സാഹചര്യത്തില്‍ ഇനി സമവായത്തിനുള്ള എല്ലാ സാധ്യതകളും അടഞ്ഞുവെന്നും ഇനി രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.
പോലീസിനും വീഴ്ച
കേസ് പുറത്ത് ഒത്തുതീര്പ്പാക്കുന്നതിലാണ് പോലീസിനും താല്‍പര്യമെന്നറിയുന്നു. റോഡ് ഉപരോധത്തിന് മുന്‍കൂര്‍ അനുമതി തേടിയശേഷമാണ് കോണ്‍ഗ്രസ് സമരവുമായി മുന്നോട്ടുപോയത് എന്നതിനാല്‍തന്നെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും വിമര്‍ശനവിധേയമായിട്ടുണ്ട്. മാത്രമല്ല, പോലീസിന്റെ കണ്മുന്നില് മാസ്ക് ധരിക്കാതെയാണ് ജോജു പ്രകോപനപരമായി സംസാരിച്ചതെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ പോലീസിന് കണ്ണടയ്ക്കാനുമാകില്ല. അതുകൊണ്ടുതന്നെ കേസ് ഒത്തുതീര്‍പ്പാക്കി തലയൂരാനാവും പോലീസിനും താല്പര്യം.