കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടു സംബന്ധിച്ചു ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ നിർണായക വഴിത്തിരിവായി ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ട്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയില്‍ വാഴക്കാല വില്ലേജിലുണ്ടായിരുന്ന 99.5 സെന്റ് ഭൂമിയുടെ സെറ്റില്‍മെന്റ് ഡീഡില്‍ സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉള്‍പ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കിയാണ് അസി. ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഇന്നലെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
2007 സെപ്റ്റംബര്‍ 21നു തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത സെറ്റില്‍മെന്റ് ഡീഡില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്നു സംശയിക്കാന്‍ മതിയായ കാരണമുണ്ടെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ കഴിഞ്ഞ ഓഗസ്റ്റ് 12ലെ വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ അന്വേഷിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
ഏഴംഗ സംഘം
സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അസി. ലാന്‍ഡ് റവന്യു കമ്മീഷണര്‍ ബീന പി. ആനന്ദ് ഉള്‍പ്പെടെ ഏഴംഗ സംഘം സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ സഹിതം പരിശോധിച്ച ശേഷമാണ് സീനിയര്‍ ഗവ. പ്ലീഡര്‍ കെ. ഡെന്നി ദേവസി ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്.
ഭൂ സംരക്ഷണ നിയമം സെക്ഷന്‍ 15 ല്‍ പറയുന്ന തരത്തിലുള്ള പുറമ്പോക്ക് ഭൂമിയല്ല ഇതെന്നു വ്യക്തമാണെന്നും സര്‍ക്കാരിനു അവകാശമുള്ള തരത്തിലുള്ള ഭൂമിയല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂമി ക്രയവിക്രയം നടത്തുന്നതിനു തടസമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഈ ഭൂമിയുടെ ഉടമസ്ഥാവകാശം എങ്ങനെ ലഭിച്ചുവെന്നു സെറ്റില്‍മെന്റ് ഡീഡില്‍ പറയുന്നില്ലെന്നു ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ബന്ധപ്പെട്ട സെറ്റില്‍മെന്റ് ഡീഡ് നമ്പര്‍ 4950-07ലെ പ്രമാണത്തിന്റെ മൂന്നാം പേജില്‍ (തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസ് ബുക്ക് നമ്പര്‍ 1 വോളിയം 653) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു കോടതിയുടെ ശ്രദ്ധയില്പെട്ടിട്ടുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറന്പോക്ക് അല്ല
ഇതുസംബന്ധിച്ച സെറ്റില്‍മെന്റ് രജിസ്റ്റർ പരിശോധിച്ചതിലൂടെ ഭൂമി പണ്ടാരവക പാട്ടം ഗണത്തില്‍ വരുന്നതാണെന്നും പുറമ്പോക്കല്ലെന്നും കണ്ടെത്തി. സെറ്റില്‍മെന്റ് ഡീഡ് നമ്പര്‍ 4950-07 സംബന്ധിച്ചും പരിശോധന നടത്തി. ഇതില്‍ അപാകതയോ ഉടമസ്ഥത സംബന്ധിച്ച അവ്യക്തതയോ കണ്ടെത്തിയില്ല.
40.27 ആര് (99.5 സെന്റിനു തുല്യമായ ഭൂമി) വാഴക്കാല വില്ലേജിലെ ബ്ലോക്ക് 8 റി സര്‍വേ നമ്പര്‍ 509 -4 എട്ടിലെ വില്പനയുമായി ബന്ധപ്പെട്ട രേഖകളില്‍ യാതൊരു തരത്തിലുള്ള നിയമവിരുദ്ധതയോ ക്രമക്കേടോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡീഡിൽ ക്രമക്കേടില്ല
2021 ഓഗസ്റ്റ് 12ന് ബന്ധപ്പെട്ട സ്ഥലം സന്ദര്‍ശിച്ചു രേഖകളും മറ്റു വസ്തുതകളും പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും 2007 സെപ്റ്റംബര്‍ 21നു തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത സെറ്റില്‍മെന്റ് ഡീഡില്‍ ഒരു തരത്തിലുള്ള ക്രമക്കേടുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധിച്ച രേഖകളുടെ പകര്‍പ്പുകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ബീന പി. ആനന്ദ് (അസി. ലാന്‍ഡ് റവന്യു കമ്മീഷണര്‍), എബി ജോര്‍ജ് (ഡിസ്ട്രിക്ക് രജിസ്ട്രാര്‍ ജനറല്‍ എറണാകുളം), വിനോദ് പിള്ള (അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ്), എസ്. ജയകുമാരന്‍ (സൂപ്രണ്ട്, റവന്യു ഡിപ്പാര്‍ട്ട്മെന്റ്), ജി. ബാലചന്ദ്രന് പിള്ള (റവന്യൂ ഇന്‍സ്പെക്ടര്‍), എം. ഷിബു (റവന്യു ഡിപ്പാര്‍ട്ട്മെന്റ്), വി.എം. മനോജ് (റവന്യു ഡിപ്പാര്‍ട്ട്മെന്റ്) എന്നിവരാണ് പരിശോധന നടത്തിയത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ കാക്കനാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നല്കിയ നിര്‍ദേശത്തിനെതിരേ കര്‍ദിനാള്‍ മാർ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനു ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നത്.
അതിരൂപത ഭൂമി ഇടപാട്: വഴിത്തിരിവായി അന്വേഷണ റിപ്പോർട്ട്
10:04 AM Nov 06, 2021 | Deepika.com