ദുബായി: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ സ്കോട്ലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ. സ്കോട്ലൻഡ് ഉയർത്തിയ 86 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 6.3 ഓവറിൽ മറികടന്നു.
കെ.എൽ. രാഹുലിന്റെ അതിവേഗ അർധസെഞ്ചുറിയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. 19 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടെ രാഹുൽ 50 റണ്‍സെടുത്ത്. 16 പന്തിൽ 30 റണ്‍സ് നേടിയ രോഹിത്ത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 70 റണ്‍സാണ് രോഹിത്-രാഹുൽ ഓപ്പണിംഗ് കൂട്ടുകെട്ടിൽ പിറന്നത്.
വിരാട് കോഹ്ലി രണ്ട് റണ്‍സും സൂര്യകുമാർ ആറ് റണ്‍സും നേടി. സ്കോട്ലൻഡിനായി മാർക്ക് വാട്ടും ബ്രാഡ്ലി വീലും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡിനെ 17.4 ഓവറിൽ 85 റണ്‍സിന് ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കുകയായിരുന്നു. സ്കോട്ലൻഡ് നിരയിൽ ജോർജ് മുൻസെ (24), മാക്ലിയോഡ് (16), ലിസ്ക് (21), മാർക് വാട്ട് (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.
സ്കോട്ലൻഡിനെ കടന്നാക്രമിച്ച് ഇന്ത്യ; എട്ട് വിക്കറ്റ് ജയം
10:00 PM Nov 05, 2021 | Deepika.com