ഷാർജ: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നമീബിയയെ തകർത്ത് ന്യൂസിലൻഡ്. 52 റണ്‍സിനായിരുന്നു ന്യൂസിലൻഡ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ജയത്തോടെ ന്യൂസിലൻഡ് സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു. നമീബിയയ്ക്കുവേണ്ടി ഓപ്പണറുമാരായ സ്റ്റെഫാൻ ബാർഡും (21) മൈക്കിൾ വാൻ ലിംഗനും (25) മികച്ച തുടക്കമാണ് നൽകിയത്. സാനി ഗ്രീൻ 23 റണ്‍സും ഡേവിഡ് വീസ് 16 റണ്‍സും നേടി. നമീബിയ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
ന്യൂസിലൻഡിനായി സൗത്തിയും ട്രെന്റ് ബോൾഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 163 റണ്‍സ് നേടിയത്.
ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട കിവീസിനെ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഗ്ലെൻ ഫിലിപ്സ്-നീഷാം സഖ്യമാണ് മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ ഇരുവരും 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗ്ലെൻ ഫിലിപ്സ് 39 റൺസും നീഷാം 35 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
ന്യൂസിലൻഡിനുവേണ്ടി ഓപ്പണറുമാരായ മാർട്ടിൻ ഗുപ്റ്റിലും (18) ഡാരിൽ മിച്ചലും (19) ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. കെയ്ൻ വില്യംസണ് 28 റണ്‍സും ഡെവോണ്‍ കോണ്‍വെ 17 റണ്‍സും നേടിയിരുന്നു.
നമീബിയയെ തകർത്ത് ന്യൂസിലൻഡ് മുന്നേറ്റം
08:02 PM Nov 05, 2021 | Deepika.com