കൊച്ചി: കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനെതിരേ പ്രതികരിച്ച നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതി പി.ജി. ജോസഫിന്റെ ജാമ്യഹർജി കോടതി തള്ളി. എറണാകുളം ജെഎഫ്സിഎം കോടതിയാണ് ഹർജി തള്ളിയത്. കേസിൽ ജോസഫിനെ കൂടാതെ അഞ്ച് പേർ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു.
ജോജുവിന്റെ പരാതിയില്‍ വാഹനം തകര്‍ത്ത സംഭവത്തിൽ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്ന് മരട് പോലീസ് അറിയിച്ചു. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും രണ്ടു കേസുകളാണ് മരട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം കാർ തകർത്ത സംഭവത്തിൽ വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്ന് ജോജുവിന്റെ അഭിഭാഷകന് രഞ്ജിത്ത് മാരാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്യമായി പ്രസ്താവന നല്‍കാനും അവര്‍ തയാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണമെന്നും അഡ്വ. രഞ്ജിത്ത് മാരാര്‍ പറഞ്ഞു.
ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതിയുടെ ജാമ്യഹർജി തള്ളി
05:57 PM Nov 05, 2021 | Deepika.com