ഡെറാഡൂൺ: ചില അനുഭവങ്ങൾ അതീന്ദ്രിയമാണെന്നും അത് വാക്കുകൾക്ക് അതീതമാണെന്നും കേദാർനാഥിൽ വരുമ്പോൾ അത്തരമൊരു അനുഭവമാണ് ഉണ്ടാകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേദാർനാഥിൽ ആദി ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേദാർനാഥിലെ വികസനം ശങ്കരാചാര്യരുടെ അനുഗ്രഹത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ജീവിതയാത്ര അസാധാരണമാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് മോദി പറഞ്ഞു.
സാധാരണക്കാരുടെ ജീവിതത്തിനായി പ്രയത്നിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. ഭാരതീയ ദർശനം മനുഷ്യന്റെ ഉന്നമനത്തേയും ക്ഷേമത്തേയും കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തെ വളരെ സമഗ്രമായ രീതിയിലാണ് ഇത് കാണുന്നത്. ജീവിതത്തെ പൂർണതയിൽ കാണുന്നതാണ് ഭാരതീയ ദർശനം. ഈ സത്യത്തെ കുറിച്ച് ജനങ്ങളേയും സമൂഹത്തേയും ബോധവാന്മാരാക്കാനാണ് ആദിശങ്കരാചാര്യർ ശ്രമിച്ചതെന്നും മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാർനാഥ്. 2013ലുണ്ടായ പ്രളയത്തിന് ശേഷം കേദാർനാഥിൽ ഇനിയൊരു പുനരുദ്ധാരണം സാധ്യമാകുമോ എന്ന് ജനങ്ങൾ ചിന്തിച്ചു. എന്നാൽ കേദാർനാഥിൽ വീണ്ടുമൊരു വികസനം സാധ്യമാണെന്ന് എന്റെ ഉള്ളിലെ ശബ്ദം പറയുന്നുണ്ടായിരുന്നു. ഇവിടുത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഞാൻ ഡൽഹിയിലിരുന്ന് നേരിട്ട് വിലയിരുത്തുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത 10 വർഷത്തിനുള്ളിൽ കേദാർനാഥിന്റെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിൽ ഈ സർക്കാരിനേയും അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേദാർനാഥിലെ വികസനം ശങ്കരാചാര്യരുടെ അനുഗ്രഹത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി
11:33 AM Nov 05, 2021 | Deepika.com