നെടുമ്പാശേരി: ആലുവ അങ്കമാലി ദേശീയപാതയിൽ ഉണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ഇന്നു രാവിലെ 8.30 ഓടെ അത്താണി എയർപോർട്ട് ജംഗ്ഷനിലായിരുന്നു അപകടം. കരുമാല്ലൂർ പഞ്ചായത്തിൽ കടൂപാടം വാഴേലിപറമ്പിൽ മുഹമ്മദാലിയുടെ ഭാര്യ ഖദീജാബീവി (60) യാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ കാലടിയിലെ മകളുടെ വീട്ടിലേക്കു പോകുന്പോഴായിരുന്നു അപകടം.
എയർപോർട്ട് ജംഗ്ഷനിലെ സിഗ്നലിൽ ചുവപ് ലൈറ്റ് കണ്ട് സ്കൂട്ടർ നിർത്തിയ ഉടനെ പിന്നിൽനിന്നു വന്ന ലോറി ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിന്നിൽനിന്നു റോഡിലേക്ക് തെറ്റിച്ചു വീണ ഖദീജാബീവിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചു.
ദേശീയപാതയിൽനിന്നു നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു തിരിയുന്ന പ്രധാന ജംഗ്ഷനിലായിരുന്നു അപകടം. അടുത്തിടെയായി ഈ ഭാഗത്ത് അപകടങ്ങൾ ആവർത്തിക്കുന്നതു സ്ഥിരം സംഭവമാകുകയാണ്. പലപ്പോഴും ദേശീയപാതയിലൂടെ അശ്രദ്ധയോടെ അമിത വേഗത്തിൽ വരുന്ന വാഹനങ്ങളാണ് അപകടത്തിനിടയാക്കുന്നത്.
സ്കൂട്ടറിൽ പോകവേ ലോറി കയറി വീട്ടമ്മയ്ക്കു ദാരുണാന്ത്യം
11:32 AM Nov 05, 2021 | Deepika.com