കൊച്ചി: വരാപ്പുഴയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനത്തിൽ തലയ്ക്കു ക്ഷതമേറ്റ വയോധികൻ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാദ്ധ്യാരുപറമ്പിൽ വീട്ടിൽ ഗോപി (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വരാപ്പുഴ ദേവസ്വംപാടം സ്വദേശി അനി എന്നു വിളിക്കുന്ന അനിൽകുമാർ (43) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. ഇരുവരുടെയും വീടുകൾ തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ കേസ് പറവൂർ കോടതിയിൽ നിലവിലിരിക്കെ പുലർച്ചെ വീടിന് സമീപം നിന്ന ഗോപിയോട് അനിക്കുട്ടൻ മോശമായി പെരുമാറുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘട്ടനത്തിൽ ഗോപിക്ക് തലയ്ക്ക് ക്ഷതമേറ്റു. ഇയാളെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
കസ്റ്റഡിയിലായ അനി വ്യാഴാഴ്ച ഗോപിയുടെ മകളോട് അച്ഛനെ കൊല്ലുമെന്ന ഭീഷണി മുഴക്കിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഗോപിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതിർത്തി തർക്കം സംഘർഷത്തിൽ കലാശിച്ചു; ഒരാൾ മരിച്ചു
11:18 AM Nov 05, 2021 | Deepika.com