അബുദാബി: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് ഒന്ന് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് റൺസ് ജയം. ശ്രീലങ്ക ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ 169 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. തോൽവിയോടെ വെസ്റ്റ് ഇൻഡീസിന്റെ സെമി സാധ്യതകൾ അവസാനിച്ചു.
കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ഷിംറോൺ ഹെറ്റ്മെയർ അവസാനത്തോളം പൊരുതിയെങ്കിലും കാര്യമായ പിന്തുണ നൽകാൻ ആരുമില്ലാതായി പോയി. 54 പന്തിൽ 81 റൺസുമായി ഹെറ്റ്മെയർ പുറത്താകാതെ നിന്നു.
വിൻഡീസ് ഹെറ്റ്മെയറിന് പുറമേ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിക്കോളാസ് പൂരൻ മാത്രമാണ് രണ്ടക്കം കണ്ടത്. 34 പന്തിൽ ഒരു സിക്സും ആറു ഫോറും സഹിതം 46 റൺസാണ് പൂരന്റെ സമ്പാദ്യം. ശ്രീലങ്കയ്ക്ക് വേണ്ടി ബിനുര ഫെർണാണ്ടോ, ചാമിക കരുണരത്ന, വനിന്ദു ഹസരംഗ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടിയ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. 41 പന്തിൽ 68 റൺസ് നേടിയ ചരിത് അസലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
കുശാൽ പെരേരയും പതും നിസങ്കയും ചേർന്നു മികച്ച തുടക്കമാണ് ലങ്കയ്ക്ക് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ 42 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 29 പന്തിൽ 21 റൺസെടുത്ത പെരേരയാണ് ആദ്യം പുറത്തായത്. ആന്ദ്രേ റസലിന് വിക്കറ്റ് നൽകി മടങ്ങി.
രണ്ടാം വിക്കറ്റില്‍ നിസങ്കയും അസലങ്കയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 41 പന്തുകള്‍ നേരിട്ട നിസങ്ക അഞ്ചു ഫോറടക്കം 51 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ ദസുന്‍ ഷാനക 14 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 25 റണ്‍സോടെ പുറത്താകാതെ നിന്നു.
വിൻഡീസിനായി റസൽ രണ്ടും ഡ്വെയ്ൻ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി.
ഹെറ്റ്മെയറുടെ ഒറ്റയാൾ പോരാട്ടം വിഫലം; ശ്രീലങ്ക ജയത്തോടെ നാട്ടിലേക്ക്
01:25 AM Nov 05, 2021 | Deepika.com