ദുബായ്: ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യതകള്‍ നിലനിർത്തി ഓസ്ട്രേലിയ. സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ മത്സരത്തിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് ഓസ്ട്രേലിയ തോൽപ്പിച്ചു. ബംഗ്ലാദേശിനെ 73 റൺസിൽ ഓൾഔട്ടാക്കിയ ഓസ്ട്രേലിയ 6.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
സൂപ്പർ 12 ഗ്രൂപ്പ് ഒന്നിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ അഞ്ചും തോറ്റ ബംഗ്ലാദേശ് സെമി കാണാതെ പുറത്തായി. നാല് മത്സരങ്ങളില്‍ മൂന്നു വിജയവും ഒരു തോല്‍വിയുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഗ്രൂപ്പ് ഒന്നിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് സെമി ഉറപ്പാക്കിയിരുന്നു.
മറുപടി ബാറ്റിംഗിൽ 18 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടേയും 40 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്റിയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 20 പന്തില്‍ രണ്ട് ഫോറും നാല് സിക്സും സഹിതമാണ് ഫിഞ്ച് 40 റണ്‍സ് അടിച്ചെടുത്തത്. മിച്ചല്‍ മാര്‍ഷും (16) ഗ്ലെന്‍ മാക്സ്വെല്ലും പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി ടസ്കിൻ അഹമ്മദും ഷോറിഫുൾ ഇസ്ലാമും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഓസീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മുഹമ്മദ് നയീം(17), ക്യാപ്റ്റൻ മഹ്മൂദുള്ള(16), ഷമീം ഹൊസൈൻ(19) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. ഓസീസിനായി ആദം സാംപ അഞ്ചു വിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അഞ്ചിൽ അഞ്ചും തോറ്റ് ബംഗ്ലാദേശ് പുറത്ത്; സെമി പ്രതീക്ഷ സജീവമാക്കി ഓസീസ്
06:24 PM Nov 04, 2021 | Deepika.com