കോട്ടയം: പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗം വിവാദമാക്കുന്നവർക്കു ദുരുദ്ദേശ്യമാണ് ഉള്ളതെന്നു ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള. ബിഷപ്പുമായി താൻ സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കും.
കേരളത്തിൽ ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യവും കാര്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ കണ്ടു കർദിനാളുമാർ നൽകിയ വിവരങ്ങളിൽ കേന്ദ്രം കൂടുതൽ ശ്രദ്ധ പതിപ്പിക്കും.
ക്രൈസ്തവ സമൂഹത്തിൽ കടുത്ത അസംതൃപ്തി നിലനിൽക്കുന്നുണ്ടെന്നും ഇതു കണക്കിലെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കവേ പറഞ്ഞു.
കേരളത്തിൽ ചില ചെറിയ ഗ്രൂപ്പുകൾ നാർക്കോട്ടിക് ജിഹാദ് നടത്തുന്നുണ്ടെന്ന മാർ കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പിന് ഇതോടെ വലിയ പിന്തുണയേറുകയാണ്. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഇതിനകം പിന്തുണ അറിയിച്ചു രംഗത്തുവന്നിരുന്നു. ബിഷപ്പിനെ നേരിട്ടു കണ്ട് ഐക്യദാർഢ്യം അറിയിക്കാനും നേതാക്കൾ എത്തുന്നുണ്ട്.
ഇതിനിടെ, കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവര്ത്തിത്വവുമാണെന്നു കെസിബിസിയും വ്യക്തമാക്കിയിരുന്നു. കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്.
അതില്‍ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപയോഗത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ധനയും. മുഖ്യധാരാ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം ഇത്തരം വിഷയങ്ങള്‍ക്ക് നല്കുന്നില്ലെങ്കില് തന്നെയും ഓരോ ദിവസവും പുറത്തുവരുന്ന അനവധി വാര്‍ത്തകളിലൂടെ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാണ്.
ഐസിസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ കണ്ണികളുണ്ട് എന്ന മുന്നറിയിപ്പ് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്‍കിയിട്ടും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് കേരളത്തില്‍ പിടിക്കപ്പെട്ടിട്ടും ഇത്തരം സംഘങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ചു വേണ്ടരീതിയിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ളതായി അറിവില്ല.
മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം ഐക്യരാഷ്ട്രസഭയുടെതന്നെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഈ പശ്ചാത്തലത്തില്‍, ചില സംഘടനകള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയും അതേക്കുറിച്ച് യുവജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകള്‍ വിവാദമാക്കുകയല്ല, പൊതുസമൂഹത്തില്‍ ഉത്തരവാദിത്വത്തോടെ ചര്‍ച്ച ചെയ്യുകയാണ് യുക്തം.
ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല. അത്തരം തുറന്നുപറച്ചിലുകള്‍ വര്‍ഗീയ ലക്ഷ്യത്തോടെയാണെന്ന മുന്‍വിധി ആശാസ്യമല്ല. പകരം, ഇത്തരം അപചയങ്ങള്‍ പരിഹരിച്ചു സാമൂഹിക മൈത്രി നിലനിര്‍ത്താനുള്ള ചുമതല സമുദായ നേതൃത്വങ്ങള്‍ ഏറ്റെടുക്കണം.
സാമൂഹിക സൗഹൃദം എന്ന വലിയ ലക്ഷ്യത്തിനായി എല്ലാ സമുദായ നേതൃത്വങ്ങളും ഒരുമിക്കുകയും സാമൂഹിക തിന്മകള്ക്കെതിരേ ഒറ്റക്കെട്ടായി പോരാടുകയും വേണമെന്നു കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.
പാലാ ബിഷപ്പിനെ വിളിച്ചു ഗോവ ഗവർണർ
09:33 AM Sep 13, 2021 | Deepika.com