മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിന് മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം.എ.സലാം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വഴിയെ പോകുന്നവർക്കൊന്നും മറുപടി പറയാൻ ലീഗ് തയാറല്ല. അത് പാർട്ടിയുടെ രീതിയല്ല. ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ ആരോപണം ഉന്നയിച്ചാൽ മറുപടി നൽകാം. എആർ നഗർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണ്. മുസ്ലിം ലീഗ് ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും സലാം കൂട്ടിച്ചേർത്തു.
എആർ നഗർ ബാങ്കിൽ 1,021 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും ഇതിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നുമായിരുന്നു ജലീലിന്റെ ആരോപണം. കുഞ്ഞാലിക്കുട്ടിയുടെയും സംഘത്തിന്റെ കേരളത്തിലെ സ്വിസ് ബാങ്കാണ് എആർ നഗർ ബാങ്ക്. തട്ടിപ്പിന്റെ സൂത്രധാരൻ കുഞ്ഞാലിക്കുട്ടിയാണെന്നും ബാങ്കിന്റെ നഷ്ടം കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഈടാക്കണമെന്നും ജലീൽ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് ജലീലിനെ തള്ളി മുഖ്യമന്ത്രി രംഗത്തുവന്നത്. കേരളത്തിലെ സഹകരണമേഖല ഇഡി കൈകാര്യം ചെയ്യേണ്ടതല്ലെന്നും സാധാരണ നിലയ്ക്ക് ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് ജലീൽ ഉന്നയിച്ചതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ജലീലിനെ നേരത്തെ ഇഡി ചോദ്യം ചെയ്ത ആളാണല്ലോ. ആ ചോദ്യം ചെയ്യലോടു കൂടി അദ്ദേഹത്തിന് ഇഡിയിൽ വിശ്വാസം കൂടി വന്നതായാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചിരുന്നു.
ജലീലിന് മറുപടി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് പി.എം.എ.സലാം
10:45 AM Sep 08, 2021 | Deepika.com