ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ എന്‍ഐഎ അറസ്റ്റ് ചെയ്ത മലയാളി ആക്ടിവിസ്റ്റ് റോണാ വില്സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനാണ് മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
സെപ്റ്റംബര്‍ 13 മുതൽ 27 വരെയാണ് ജാമ്യം അനുവദിച്ചത്. 50000 രൂപ ബോണ്ട്, രണ്ട് ആൾ ജാമ്യം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യാത്രയുടെ വിശദാംശങ്ങളും കേരളത്തിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ സുപ്രണ്ടിനെ അറിയിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 18നാണ് അദ്ദേഹത്തിന്റെ പിതാവ് മരിച്ചത്. സെപ്റ്റംബർ 16-നാണ് അനുസ്മരണച്ചടങ്ങ്. സെപ്റ്റംബർ 13 മുതൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് റോണ വിൽസൺ ഹർജിയിൽ ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയെ എന്‍ഐഎ ശക്തമായി എതിര്‍ത്തിരുന്നു.
2018 ജൂൺ ആറിനാണ് റോണാ വിൽസണെ പൂനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അറസ്റ്റ്. കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറി.
ഭീമ കൊറേഗാവ്: റോണാ വിൽസന് രണ്ടാഴ്ചത്തെ ജാമ്യം
11:12 PM Sep 07, 2021 | Deepika.com