തിരുവനന്തപുരം: സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പു തടയാൻ കർശന നടപടികളുണ്ടാകുമെന്നു സ്വർണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി വിൽപന നികുതി ഇന്റലിജൻസ് ശക്തിപ്പെടുത്തുമെന്നും ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതലയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, സർക്കാർ നടപടിയെ എതിർത്തു സ്വർണ വ്യാപാരികളുടെ സംഘടന രംഗത്തെത്തിയതോടെ സ്വർണ വ്യാപാരികളുമായി തർക്കമില്ലെന്നു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നികുതി വെട്ടിപ്പു സാധ്യത കാണുന്ന സ്ഥലങ്ങളിൽ കർശന പരിശോധന നടത്തണം. അത്തരക്കാരുടെ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളെടുക്കണം. നികുതി പരിവ് കൂടുതൽ നടത്തുന്ന ഉദ്യോഗസ്ഥർക്ക് മതിയായ ഇൻസന്റീവ് നൽകണം. വലിയ സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും പോലീസ് സ്റ്റേഷനിലും ലഭ്യമാക്കുന്നതിന്റെ സാധ്യത മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞിരുന്നു.
ഏറ്റവും കൂടുതൽ നികുതി വരേണ്ട മേഖലയിൽ നിന്നു നികുതി കുറയുന്നതാണ് പരിശോധനയ്ക്കു നിർദേശിക്കാൻ കാരണം. കടകളിൽ നിന്നല്ലാതെ സ്വർണം വീട്ടിലെത്തിച്ചു കൊടുക്കുന്നവരേയും കർശനമായി പരിശോധിക്കും. നികുതി അടയ്ക്കാതെ കൊണ്ടു വരുന്നതും വിൽക്കുന്നതുമായ സ്വർണം കണ്ടു കെട്ടുന്ന സമീപനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നികുതി വെട്ടിപ്പു തടയാൻ സ്വർണക്കടകളിൽ പരിശോധന വ്യാപകമാക്കും: മുഖ്യമന്ത്രി
10:08 PM Sep 07, 2021 | Deepika.com