ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി സെപ്റ്റംബര്‍ 13ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് എന്‍.വി രമണ ഇന്ന് ഇതു സംബന്ധിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു സത്യവാങ്മൂലം നല്കാന് കൂടുതല്‍ സമയം നല്‍കിയാണ് വാദം കേള്‍ക്കുന്നത് 13ലേക്ക് മാറ്റിയത്.
ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ചു പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും അടക്കം നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ സര്‍ക്കാരിന്റെ സത്യവാങ്മൂലം തയാറാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. വ്യാഴാഴ്ച വരെ സമയം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സത്യവാങ്മൂലം തയാറാക്കുന്നതിന് ആവശ്യമായ ചില ഉദ്യോഗസ്ഥരെ കൂടിക്കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കൂറച്ചുകൂടി സമയം വേണമെന്നുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്.
സര്‍ക്കാര്‍ നേരത്തെ ഒരു സത്യവാങ്മൂലം നല്കിയിരുന്നില്ലേ എന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. ഉണ്ട്, പക്ഷെ വിശദമായി മറ്റൊന്നു കൂടി സമര്‍പ്പിക്കുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. വാദം മാറ്റി വെക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മാധ്യമ പ്രവര്‍ത്തകരായ എൻ. റാമിനും ശശികുമാറിനും വേണ്ടി ഹാജരായ അഭിഭാഷകന് കപില്‍ സിബല്‍ വ്യക്തമാക്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 13ലേക്ക് മാറ്റി.
പെഗാസസ്: സത്യവാങ്മൂലം നല്കാന് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം
08:32 PM Sep 07, 2021 | Deepika.com