തിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ നടന്നതു പോലെയുള്ള ക്രമവിരുദ്ധമായ സംഭവങ്ങളിൽ ചെറിയ തോതിൽ മറ്റു ചിലയിടങ്ങളിലും നടന്നിട്ടുണ്ടെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. ഇത്തരം ക്രമക്കേടുകൾ കണ്ടെത്തി ശക്തമായ നടപടികൾ സ്വീകരിക്കാൻ വേണ്ടിയാണ് സർക്കാർ സമഗ്ര നിയമ ഭേദഗതിക്ക് തയാറാകുന്നതെന്നു മന്ത്രി പറഞ്ഞു.
എൻജിഒയൂണിയനും കെജിഒഎയും സംയുക്തമായി സംഘടിപ്പിച്ച സഹകരണ മേഖല വെല്ലുവിളികളും പരിഹാര മാർഗങ്ങളും എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ സാമൂഹ്യ, സാന്പത്തിക സാഹചര്യങ്ങളിൽ വ്യക്തമായ നിലപാടിൽ ഉറച്ചു നിന്ന സഹകരണ മേഖല ഇന്ന് വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. കോർപറേറ്റുകളും വൻകിട സ്വകാര്യ കന്പനികളും കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ അവസരം കാത്തിരിക്കുകയാണ്.
സാധാരണക്കാരെയും കർഷകരെയും ചൂഷണം ചെയ്യുന്ന ഇത്തരക്കാർക്കു കേരളത്തിൽ പ്രവർത്തിക്കാൻ കഴിയാതെ പോകുന്നത് സഹകരണ മേഖല ശക്തമായി നിലകൊള്ളുന്നതു കൊണ്ടാണ്. അതുകൊണ്ടു തന്നെ സഹകരണ രംഗം തർക്കാൻ ശ്രമിക്കുന്നവർ കരുവന്നൂർ ബാങ്കിൽ നടന്ന പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ആയുധമാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ എല്ലാവരും തയാറാകണം.
കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാനും കൈയടക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ ഏതു നീക്കവും നിയമപരമായി തന്നെ നേരിടും. അതുപോലെ തന്നെ ശക്തമായ പ്രതിരോധവും തീർക്കും. നോട്ട് നിരോധന സമയത്ത് സഹകരണ ബാങ്കുകൾക്കെതിരായ നീക്കമുണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ റിസർവ് ബാങ്കിന്റെ മുന്നിൽ മന്ത്രിമാരടക്കം അണിനിരന്ന പ്രക്ഷോഭം നടത്തിയിരുന്നു. അതിന് ശേഷമാണ് സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗാരന്റി പ്രഖ്യാപിച്ചത്.
വരും തലമുറയ്ക്കും സഹകരണ മേഖലയുടെ ഗുണങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ കരുതലാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകളിലെ ക്രമക്കേട് തടയാൻ ശക്തമായ നിയമം: വി.എൻ. വാസവൻ
07:46 PM Sep 07, 2021 | Deepika.com