ഓവൽ: ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ ചുരുട്ടിക്കെട്ടി നാലാം ടെസ്റ്റിൽ ഇന്ത്യക്ക് 157 റൺസിന്റെ മിന്നും വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ 210 റൺസിൽ അവസാനിച്ചു. ഉജ്വല പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം സെപ്റ്റംബര്‍ പത്തിന് മാഞ്ചസ്റ്ററില്‍ വെച്ച് നടക്കും.
സ്കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210.
രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് നല്‍കിയത്. സ്കോര്‍ 100-ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറി നേടിയ റോറി ബേണ്‍സിനെ പുറത്താക്കി ശാര്‍ദുല്‍ ഠാക്കൂറാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 125 പന്തുകളില്‍ നിന്നും 50 റണ്‍സെടുത്ത താരത്തെ ശാര്‍ദുല്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു.
പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മലാന് അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടായി. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. 193 പന്തുകളില്‍ നിന്നും 63 റണ്‍സെടുത്ത ഓപ്പണർ ഹസീബിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി.
ഒലി പോപ്പ്(2), ജോണി ബെയര്‍സ്റ്റോ(0), മോയിന്‍ അലി(0) എന്നിവർ വേഗം പുറത്തായി. ജോ റൂട്ട്(36), ക്രിസ് വോക്സ്(18), ക്രെയ്ഗ് ഓവർടൺ(10), ജെയിംസ് ആൻഡേഴ്സൺ(2) എന്നിവരും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പതനം പൂർത്തിയായി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഒന്നാം ഇന്നിംഗ്സിൽ 191നു പുറത്തായ ഇന്ത്യക്കെതിരേ 290 റണ്‍സ് നേടിയ ഇംഗ്ലണ്ട് ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാൽ, രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ തിരിച്ചുവരവായിരുന്നു ഓവലിൽകണ്ടത്. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 466 റൺസ് നേടി, ഇംഗ്ലണ്ടിന് മുന്നിൽ വമ്പൻ വിജയലക്ഷ്യം കുറിക്കുകയായിരുന്നു.
സെഞ്ചുറി നേടിയ രോഹിത് ശര്‍മ, അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ല്. ഇന്ത്യക്കായി നാലാംദിനം കളംവാണത് ഋഷഭ് പന്തും ശാർദുൽ ഠാക്കൂറുമായിരുന്നു. പന്ത് 106 പന്തിൽ നാല് ഫോറിന്റെ സഹായ ത്തോടെ 50 റണ്‍സ് നേടി. ഠാക്കൂർ 72 പന്തിൽ ഒരു സിക്സും ഏഴ് ഫോറുമടക്കം 60 റണ്‍സ് അടിച്ചെടുത്തു.
ഏഴാം വിക്കറ്റിൽ ഇരുവരും 155 പന്തിൽ 100 റണ്‍സ് നേടി. ഒന്നാം ഇന്നിംഗ്സിൽ 36 പന്തിൽ ഠാക്കൂർ 57 റണ്‍സ് അടിച്ചെടുത്ത് ടോപ് സ്കോററായിരുന്നു. ജസ്പ്രീത് ബുംറ (24), ഉമേഷ് യാദവ് (25) എന്നിവരും ഇന്ത്യന്‍ സ്കോറിലേക്ക് സംഭാവന നല്കി.
ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടി; ഓവലിൽ ഇന്ത്യക്ക് ഉജ്വല വിജയം
09:31 PM Sep 06, 2021 | Deepika.com