പന്തളം: 45 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 73-ാം വയസില്‍ കുഞ്ഞുപിള്ള സഹോദരങ്ങളുടെയും അവരുടെ മക്കളുടെയും സ്നേഹത്തണലിനു കീഴിലെത്തി. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണു കഞ്ഞുപിള്ള ജനിച്ച മണ്ണിലേക്കു തിരിച്ചെത്തുന്നത്.
28-ാം വയസിലാണു കുഞ്ഞുപിള്ള ചിറ്റപ്പന്റെ മക്കള്‍ ജോലിചെയ്യുന്ന പഞ്ചാബിലെ ചണ്ഡീഗഢില്‍ ജോലിതേടിയെത്തിയത്. രണ്ടു വര്‍ഷത്തോളം വീടുമായി കത്തിലൂടെ ബന്ധപ്പെട്ടിരുന്നു. പിന്നീടതു നിന്നെങ്കിലും അവിടെയുള്ള ബന്ധുക്കളുമായി സൗഹൃദങ്ങളുണ്ടായിരുന്നു. 15 വര്‍ഷങ്ങള്‍ കഴിഞ്ഞു ബന്ധുക്കള്‍ നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് ഒരു വിവരവുമില്ലാതായത്.
എ.കെ.പിള്ളയെന്ന പേരില്‍ അവിടെ അറിയപ്പെട്ടിരുന്ന കുഞ്ഞു പിള്ള വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്ത്തന്നെയാണു അന്തിയുറങ്ങിയത്. പുറത്തു നിന്നു ഭക്ഷണം കഴിക്കും. അടുത്ത കാലത്ത് അവിടെയൊരു ഹോട്ടലിലാണു ജോലി ചെയ്തിരുന്നത്. ഇത്രയും കാലം ജോലി ചെയ്തെങ്കിലും സമ്പാദ്യമൊന്നുമില്ല. അതെല്ലാം പലരും കൊണ്ടുപോയി.
ഇതിനിടെ കരള്‍ രോഗവും പ്രമേഹവുമെല്ലാം പിടികൂടി.രോഗബാധയും അനാഥത്വവും കുഞ്ഞുപിള്ളയെ മാനസികമായി അലട്ടിയതോടെ നാട്ടിലെത്തണമെന്ന ചിന്തയിലായി. എന്നാല്‍ വര്‍ഷമേറെ കഴിഞ്ഞതിനാല്‍ വീടു പന്തളത്താണെന്നതല്ലാതെ എല്ലാം വിസ്മൃതിയിലായി.
മൂന്ന് മാസം മുമ്പ് അടുത്ത സുഹൃത്തുക്കളോടു തനിക്കു നാട്ടിലെത്തണമെന്ന ആഗ്രഹം അറിയിച്ചു. ഇവര്‍ അവിടെയുള്ള മലയാള സമാജം പ്രസിഡന്റ് കെ.ആര്. അരവിന്ദാക്ഷനുമായി ബന്ധപ്പെട്ടു. അദ്ദേഹം കുഞ്ഞുപിള്ളയുടെ കുടുംബ വീടു കണ്ടെത്താന്‍ പന്തളം പോലീസിന്റെ സഹായം തേടി. അങ്ങനെയാണ് ഇളയ സഹോദരന് ശ്രീധരനുമായി ബന്ധപ്പെടാനായത്.
തുടര്‍ന്നു വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തു.തുടര്‍ന്നു ശ്രീധരനും മൂത്ത സഹോദരി പരേതയായ ചെല്ലമ്മയുടെ മകന് സുനിലും ചണ്ഡീഗഢിലെത്തി. മൂന്നിന് അവിടെ നിന്നും സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസില്‍ നാട്ടിലേക്കു യാത്ര തിരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 12 ഓടെ കായംകുളത്തെത്തുകയും ഒരു മണിയോടെ പന്തളം പോലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഉള്ളന്നൂരില്‍ സുനിലിന്റെ വീട്ടിലേ്ക്കു പോയി ക്വാറന്റൈനിലായി. ഇന്ന് കോവിഡ് ടെസ്റ്റ് നടത്തി അതിന്റെ ഫലം അറിഞ്ഞതിനു ശേഷമേ കുടുംബ വീട്ടിലെത്തുകയുള്ളൂ.
കുഞ്ഞുപിള്ള ജോലി തേടി പഞ്ചാബിലേക്ക് പോയി; തിരിച്ചെത്തിയത് 45 വർഷങ്ങൾക്ക് ശേഷം
09:20 AM Sep 06, 2021 | Deepika.com