മുസാഫർനഗർ: ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് കർഷകർ. കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യുപിയിലെ മുസാഫർനഗറിൽ വിളിച്ചു ചേർത്ത കിസാൻ മഹാപഞ്ചായത്തിലായിരുന്നു കർഷകരുടെ പ്രഖ്യാപനം.
മഹാപഞ്ചായത്തിന് മിഷൻ ഉത്തർപ്രദേശ്-ഉത്തരാഖണ്ഡ് എന്നാണ് പേരിട്ടത്. അടുത്ത വർഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യംവച്ചാണ് കർഷകരുടെ മുന്നൊരുക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണമെന്നും കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
ബിജെപി അതാണ് ചെയ്യുന്നത്. പ്രധാനമന്ത്രി എല്ലാ വിറ്റുതുലയ്ക്കുകയാണ്. എല്ലാം വിറ്റഴിക്കുന്നത് എന്തിനെന്ന് ഞങ്ങൾ ആളുകളോട് പറയും. വൈദ്യുതി, വെള്ളം എന്നിവയെല്ലാം വിൽക്കുന്നു. ഇതൊക്കെ ആളുകളോട് പറയുന്നത് തെറ്റാണോയെന്നും ടികായത് ചോദിച്ചു.
സമരം നടത്തുന്നിടത്തായി ശ്മശാനം ഒരുക്കിയാലും ഡൽഹി വിടില്ല. വിജയം കാണാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്നും ടികായത്ത് പറഞ്ഞു. കുറച്ചു കർഷകർ മാത്രമാണ് പ്രതിഷേധവുമായി മുന്നോട്ടുപോകുന്നതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
എത്ര കർഷകർ സമര രംഗത്തുണ്ടെന്ന് അവർക്ക് ഇവിടെ വന്നാൽ കാണാം. നമ്മുടെ ശബ്ദം കൂടുതൽ ഉച്ചത്തിൽ മുഴങ്ങട്ടെ, പാർലമെന്റിൽ ഇരിക്കുന്ന ജനപ്രതിനിധികളുടെ ചെവികളിൽ വരെ അതു ചെന്നെത്തെട്ടെയെന്നും കർഷക നേതാക്കൾ ആവർത്തിച്ചു.
യുപി തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചാരണം നടത്തും; മഹാപഞ്ചായത്തിൽ കർഷക പ്രഖ്യാപനം
06:59 PM Sep 05, 2021 | Deepika.com