ആലപ്പുഴ/ കോട്ടയം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സമവായത്തിന് വഴിയൊരുങ്ങുന്നു. ഉടക്കിനിൽക്കുന്ന ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൂടിക്കാഴ്ച നടത്തി. ഇരുവരുടേയും വസതികളിലെത്തിയായിരുന്നു പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ച നടത്തിയത്.
പ്രശ്നപരിഹാരത്തിനായുള്ള സതീശന്റെ ശ്രമങ്ങൾക്ക് ഇരുനേതാക്കളും പിന്തുണ വാഗ്ദാനം ചെയ്തു. രാവിലെ ഉമ്മൻ ചാണ്ടിയെ കണ്ട സതീശൻ ഉച്ചയോടെ ഹരിപ്പാട് എത്തി മുൻ പ്രതിപക്ഷ നേതാവുമായും കൂടിക്കാഴ്ച നടത്തി.
കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സതീശൻ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വത്തെ വഴിനടത്തേണ്ടവരാണ്. പ്രശ്നം തീർക്കുന്നതിൽ ഇരുവരും സഹകരണം വാഗ്ദാനം ചെയ്തു. സമന്വയത്തിന്റെ വഴിയിലൂടെയാവും മുന്നോട്ടുപോവുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം നടത്തുന്ന ചർച്ചകളുമായി സഹകരിക്കുമെന്ന് ചെന്നിത്തലയും പ്രതികരിച്ചു.
ഉമ്മൻ ചാണ്ടിയെ സതീശൻ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് കണ്ടത്. കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് സതീശൻ ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിർന്ന നേതാക്കളെ എല്ലാവരെയും വീടുകളിൽ പോയി കാണും. നേതാക്കളുടെ ആഗ്രഹങ്ങൾ അനുസരിച്ച് കോൺഗ്രസ് മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളെന്ന നിലയില്‍ തനിക്കും കെപിസിസി പ്രസിഡന്റിനും പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ബാധ്യതയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. പിണക്കമുണ്ടാകുമ്പോള്‍ ഇണക്കത്തിന്റെ ശക്തി കൂടുമെന്ന് സതീശന് പറഞ്ഞു.
കോൺഗ്രസിൽ പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഉമ്മൻചാണ്ടിയും മാധ്യമങ്ങളോട് പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് ചില ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടായി. അതിൽ തനിക്ക് വേദനയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോൺ. പുനസംഘടന: ഹതാശനാകാതെ സതീശൻ; അയയാതെ ചാണ്ടിയും രമേശും
06:03 PM Sep 05, 2021 | Deepika.com