കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം സംസ്കരിച്ചു. കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്. ബന്ധുക്കളിൽ ചിലരും ആരോഗ്യവകുപ്പ് അധികൃതരും സന്നദ്ധ സംഘടന പ്രവർത്തകരും ഉൾപ്പെടെ 10ൽ താഴെ ആളുകൾ മാത്രമാണ് ഖബറടക്കച്ചടങ്ങിൽ പങ്കെടുത്തത്.
അതേസമയം, കോഴിക്കോട് രണ്ട് പേർക്ക് കൂടി നിപ രോഗ ലക്ഷണമുണ്ട്. 158 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. നിപ ബാധിക്കുന്നവരെ പ്രത്യേക വാർഡിലേക്ക് മാറ്റും.
കോഴിക്കോട് നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന കുട്ടി ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി വൈകിയാണ് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തും.
കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു; രണ്ട് പേർക്ക് കൂടി നിപ രോഗ ലക്ഷണം
01:30 PM Sep 05, 2021 | Deepika.com