ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 270 റൺസ് എന്ന നിലയിലാണ്. 171 റൺസ് ലീഡാണുള്ളത്. നായകൻ വിരാട് കോഹ്ലിയും (22) രവിന്ദ്ര ജഡേജയുമാണ് (9) ക്രീസിൽ.
സെഞ്ചുറി നേടിയ രോഹിത് ശർമയുടേയും (127) അർധ സെഞ്ചുറിനേടിയ ചേതേശ്വർ പുജാരയുടേയും (61) കരുത്തിലാണ് അവിശ്വസനീയമാം വിധം ഇന്ത്യ തിരിച്ചുവരവ് നടത്തിയത്. ഇരുവരും ചേർന്ന് 153 റൺസ് കൂട്ടിച്ചേർത്തു. 205 പന്തിൽനിന്നാണ് രോഹിത് സെഞ്ചുറി കണ്ടെത്തിയത്. മോയിൻ അലിയുടെ പന്തിൽ സിക്സർ പറത്തി വിദേശ മണ്ണിലെ ആദ്യ സെഞ്ചുറി രോഹിത് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ രോഹതിന്റെ എട്ടാം സെഞ്ചുറിയാണ്.
ചായ്ക്കു ശേഷം പുതിയ പന്തെടുത്ത ജോ റൂട്ട് രോഹിത്-പുജാര സഖ്യം പൊളിച്ചു. ന്യൂബോളുമായെത്തിയ റോബിൻസണിന്റെ ആദ്യ പന്തിൽ തന്നെ രോഹിത് പുറത്ത്. അധികം വൈകാതെ റോബിൻസണിന് തന്നെ വിക്കറ്റ് നൽകി പുജാരയും മടങ്ങി. പിന്നാലെയെത്തിയ കോഹ്ലി അനായാസമായാണ് ഇംഗ്ലീഷ് ബൗളർമാരെ കൈകാര്യം ചെയ്തത്.
നാലാം ദിനം ജഡേജയും കോഹ്ലിയും സ്കോർ ചലിപ്പിച്ചാൽ ഇന്ത്യക്ക് ജയ പ്രതീക്ഷ വയ്ക്കാം. നേരത്തെ കെ.എൽ രാഹുലും രോഹിതും മികച്ച തുടക്കമാണ് നൽകിയത്. മികച്ച ബാറ്റിംഗ് നടത്തിയ രാഹുൽ അർധ സെഞ്ചുറിക്കരികിലാണ് വീണത്.
നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 99 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 191 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 290 റണ്‍സിന് ഓള്‍ഔട്ടായി.
രോഹിതിന് സെഞ്ചുറി: ഇന്ത്യ മികച്ച നിലയിൽ
02:56 AM Sep 05, 2021 | Deepika.com