ന്യൂഡൽഹി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ.
കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ റസൂല്‍ ഷാൻ നൽകിയ ഹർജിയിലാണ് പരീക്ഷ സ്റ്റേ ചെയ്യാൻ കോടതി ഉത്തരവിട്ടത്. ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കോവിഡ് സാഹചര്യം പരിഗണിച്ചല്ല സർക്കാർ പരീക്ഷ നടത്താൻ തീരുമാനിച്ചത്. നിലവിലെ സാഹചര്യങ്ങൾ സർക്കാർ വിലയിരുത്തിയില്ലെന്നും കോടതി വിമർശിച്ചു.
എന്നാൽ പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകൾ വിജയകരമായി നടത്തിയത് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ഏപ്രിൽ മാസത്തിലെ സാഹചര്യമാണോ ഇപ്പോഴുള്ളതെന്ന് കോടതി ചോദിച്ചു. കേസ് വീണ്ടും 13 ന് പരിഗണിക്കും.
രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്ലൈന് പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. രാജ്യത്തെ മൊത്തം കോവിഡ് കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തിലാണ്.
പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വാക്സിന് സ്വീകരിച്ചവരല്ല. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. ഇനി രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഒരുപറ്റം വിദ്യാർഥികൾ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്.
കോവിഡ് സാഹചര്യം ഭീതിജനകം; പ്ലസ് വൺ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
03:51 PM Sep 03, 2021 | Deepika.com