ന്യൂഡൽഹി: ഡൽഹി നിയമസഭയിൽനിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം. സ്പീക്കർ രാം നിവാസ് ഗോയൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷുകാർ നിർമിച്ചതെന്ന് കരുതുന്ന തുരങ്കമാണ് കണ്ടെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ പിടിച്ചുകൊണ്ടുപോകാനാണ് ബ്രിട്ടീഷുകാർ തുരങ്കം ഉപയോഗിച്ചതെന്നു പറയുന്നു.
ചെങ്കോട്ടവരെ നീളുന്ന തുരങ്കത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. 1993 ൽ എംഎൽഎ ആയപ്പോൾ അതിന്റെ ചരിത്രം പരിശോധിക്കാൻ ശ്രമിച്ചു. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തയുണ്ടായിരുന്നില്ല- രാം നിവാസ് ഗോയൽ പറയുന്നു. ഇപ്പോൾ തുരങ്കത്തിന്റെ കവാടം കണ്ടെത്തി. എന്നാൽ കൂടുതൽ ഉള്ളിലേക്ക് തെളിച്ചെടുക്കാൻ ശ്രമിക്കുന്നില്ല കാരണം മെട്രോ പദ്ധതികളും ഓടകളും മൂലം പല സ്ഥലത്തും തുരങ്കം തകർന്ന നിലയിലാണ്- ഗോയൽ ചൂണ്ടിക്കാട്ടി.
1912 -ൽ ബ്രിട്ടീഷുകാർ കോൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയ ശേഷം ഇത് നിയമസഭയായി ഉപയോഗിച്ചു. പിന്നീട് 1926 -ൽ നിയമസഭയെ കോടതിയായി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ കോടതിയിൽ കൊണ്ടുവരാൻ ഈ തുരങ്കമാണ് ഉപയോഗിച്ചിരുന്നതെന്നും ഗോയൽ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ഈ സ്ഥലത്തിന് സമ്പന്നമായ ചരിത്രമുണ്ട്. വിനോദസഞ്ചാരികൾക്കായി ഈ ചരിത്ര സ്ഥലത്തെ നവീകരിക്കാൻ ഉദ്ദേശിക്കുന്നതായും സ്പീക്കർ അറിയിച്ചു.
ചരിത്ര വഴികൾ; ഡൽഹി നിയമസഭയിൽനിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം
11:15 AM Sep 03, 2021 | Deepika.com