കൊച്ചി: ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ ഉത്തരവാദിത്വപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥർതന്നെ മൂന്നു യുവാക്കളെ കുടുക്കാൻ കഞ്ചാവ് വച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ ഏവിയേഷൻ എൻജിനിയർമാരായ മൂന്നു യുവാക്കളുടെ ഗസ്റ്റ് ഹൗസിൽ കഞ്ചാവ് വച്ചെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. എൻജിനിയർമാരെ ലഹരിക്കേസിൽ കുടുക്കാനാണ് കഞ്ചാവ് വച്ചത്.
മയക്കുമരുന്ന് കേസ്
എക്സൈസ് കെട്ടിച്ചമച്ച മയക്കുമരുന്നു കേസിൽ അകപ്പെട്ട മൂന്നു യുവാക്കളും ഇപ്പോഴും ഹൈക്കോടതിയിൽ നിയമപോരാട്ടം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. എക്സൈസ് ഡിപ്പാർട്ട്മെന്റ് തന്നെ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ ജീവനക്കാരെ കുടുക്കിയതാണെന്നു പറയുന്നത്.
ഇവർക്കെതിരേ വകുപ്പുതല നടപടിക്കു ശിപാർശ വന്നെങ്കിലും ഇനിയും ക്രിമിനൽ കേസ് എടുത്തിട്ടില്ല. പി.എസ്.സുജിത്, വി.എം.ഹാരിസ്, സി.ജി.ഷാബു, ജോസി റെയ്ബി, എസ്.സിദ്ധാർഥ്, എ.വി. പ്രദീപ്കുമാർ, സി.ടി.സതീഷ്കുമാർ എന്നിവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. റെഷ്വന്ത് റെഡ്ഢി, എസ്.ജഗദീശൻ, ഭാരത് എന്നീ എൻജിനിയർമാരാണ് തങ്ങൾക്കെതിരേയുള്ള കെട്ടിച്ചമച്ച കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.
രേഖയില്ലാ റെയ്ഡ്
ജാമ്യം ലഭിക്കാവുന്ന വകുപ്പിൽ കേസെടുത്തിട്ടും ഒരു ദിവസം ഈ ഉദ്യോഗസ്ഥർക്ക് അഴിക്കുള്ളിൽ കിടക്കേണ്ടിവന്നു. അന്വേഷണ റിപ്പോർട്ടിൽ പറയുന്ന പ്രകാരം എക്സൈസ് ആലുവ സർക്കിൾ ഒാഫീസിനു കീഴിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രഹസനമായി റെയ്ഡ് നടത്തി മൂന്ന് എൻജിനിയർമാരുടെ കൈയിൽനിന്നു കഞ്ചാവ് കണ്ടെടുത്തതായി വെളിപ്പെടുത്തുകയായിരുന്നു. 2019 ജൂൺ 15ന് മൂന്നു പേരെയും അറസ്റ്റ് ചെയ്തു. എന്നാൽ, ഈ റെയ്ഡിനു മുന്പ് സേർച്ച് വാറണ്ടോ സേർച്ച് ലിസ്റ്റോ തയാറാക്കിയിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തൊഴിൽ തർക്കമോ?
എവിയേഷൻ ഇന്ധനം നിറയ്ക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ കരാർ ജോലിക്കാരായിരുന്നു ചെയ്തിരുന്നത്. അവരുടെ കരാർ കാലാവധി കഴിഞ്ഞതോടെ എൻജിനിയറിംഗ് ബിരുദധാരികളായ മൂന്നു പേരെ പകരം നിയോഗിച്ചു.
എന്നാൽ, ചില യൂണിയൻ നേതാക്കൾ അടക്കമുള്ളവർ പുതിയ ആളുകളുമായി സഹകരിക്കുന്നതിൽ വിമുഖത കാണിച്ചിരുന്നതായി പറയുന്നു. മാത്രമല്ല, പഴയ ആളുകളെ പുനർനിയമിക്കാൻ നീക്കം നടത്തിയതായും പറയുന്നു.
ഇതിന്റെ ബാക്കി പത്രമാണോ യുവാക്കൾക്കെതിരേ കെട്ടിച്ചമച്ച കേസ് എന്നതു സംബന്ധിച്ച് ഇനിയും അന്വേഷണം കാര്യമായി നടന്നിട്ടില്ല. കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇരകളായ യുവാക്കൾ.
കൊച്ചിയിൽ മാരക മയക്കുമരുന്നു പിടിച്ച കേസ് എക്സൈസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അട്ടിമറിച്ചെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനൊപ്പമാണ് മൂന്നു യുവാക്കളെ കുടുക്കാൻ എക്സൈസ് വ്യാജക്കേസ് ചമച്ചെന്ന റിപ്പോർട്ടും കോടതിക്കു മുന്നിലേക്ക് എത്തുന്നത്.
ഗസ്റ്റ് ഹൗസിലെ കഞ്ചാവ്; എൻജിനിയർമാരെ കുടുക്കാൻ എക്സൈസുകാർ വച്ചതെന്നു റിപ്പോർട്ട്!
10:26 AM Sep 03, 2021 | Deepika.com