തിരുവനന്തപുരം: അരുവിക്കര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ നടപടി. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തലസ്ഥാന ജില്ലയിലെ പ്രമുഖ നേതാവുമായ വി.കെ.മധുവിനെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ മധുവിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തും.
സിപിഎം ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ അധ്യക്ഷതയിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് നടപടി സംബന്ധിച്ച തീരുമാനമുണ്ടായത്. അരുവിക്കരയിൽ ഇടത് സ്ഥാനാർഥി ജി.സ്റ്റീഫൻ വിജയിച്ചെങ്കിലും മുതിർന്ന നേതാവിനെതിരേ നടപടി വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കുകയായിരുന്നു.
മധുവിന്റെ പ്രവർത്തനം സംബന്ധിച്ച് മൂന്നംഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തിൽ വച്ചു. പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ മധുവിന് വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലാണ് കമ്മീഷൻ രേഖപ്പെടുത്തിയിരിക്കുന്നത്.
പിന്നീട് അദ്ദേഹം സജീവമായെന്നും ഫണ്ട് കണ്ടെത്താൻ സഹായിച്ചുവെന്നും കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത്തരം അനുകൂല പരാമർശം കണക്കിലെടുക്കാതെയാണ് മുതിർന്ന നേതാവിനെതിരേ ശക്തമായ നടപടിയുണ്ടായിരിക്കുന്നത്.
അരുവിക്കരയിൽ സിപിഎം ആദ്യം സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നത് മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സ്റ്റീഫന് നറുക്കുവീണത്. ഇതോടെ ആദ്യഘട്ട പ്രചരണ പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം മാറിനിൽക്കുകയായിരുന്നു.
അരുവിക്കര തെരഞ്ഞെടുപ്പിൽ അലംഭാവം: സിപിഎമ്മിൽ നടപടി
12:10 PM Sep 01, 2021 | Deepika.com