കൊച്ചി: വീണ്ടും പാചകവാതകവില കുത്തനെ കൂട്ടിയതോടെ അടുക്കളയിൽനിന്ന് ഉയരുന്നതു കൊല്ലാക്കൊലയുടെ രോദനം. ഗാർഹിക സിലിണ്ടരിന് 25.50 രൂപയാണ് ഇന്നു കൂട്ടിയത്. മൂന്നു മാസത്തിനിടെ ഗാർഹിക സിലിണ്ടറിനു കൂട്ടിയത് 251 രൂപ.
കുടുംബ ബജറ്റിന്‍റെ താളം തെറ്റിക്കുന്ന വർധനയ്ക്കെതിരേ കടുത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് വീണ്ടും കൂട്ടി ജനത്തിന് ഇരുട്ടടി നൽകിയിരിക്കുന്നത്. വെറും പതിനാറ് ദിവസത്തിന്‍റെ ഇടവേളയിലാണ് വീണ്ടും വില കൂട്ടിയത്.
വില വർധന
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഒറ്റയടിക്ക് 74.50 രൂപയുടെയും വര്‍ധനയാണ് ഇന്നു വരുത്തിയത്. ഇതു വഴി ഹോട്ടൽ ഭക്ഷണത്തിന് അടക്കം വില വർധിക്കാൻ ഇടയാക്കും. കോവിഡ് പ്രതിസന്ധിയിൽ ജനം നട്ടം തിരിയുന്നതിനിടയിൽ യാതൊരു മാനുഷിക പരിഗണനയുമില്ലാത്ത വിലവർധനയാണ് കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ജനങ്ങളുടെ പ്രതിഷേധത്തിനും മുറവിളിക്കും തെല്ലും ചെവികൊടുക്കാത്ത സമീപനത്തിനെതിരേ വരും ദിവസങ്ങളിലും കടുത്ത പ്രതിഷേധം ഉയരുമെന്നാണ് സൂചന.
ഇന്നത്തെ വില വർധനയോടെ കൊച്ചിയില്‍ 14.2 കിലോ സിലിണ്ടറിന്റെ വില 892 രൂപയായി ഉയര്‍ന്നു. വാണിജ്യസിലിണ്ടറിന്റെ വില 1618ല്‍നിന്ന് 1692.5 രൂപയുമായി. 46 ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് വില വര്‍ധിക്കുന്നത്. മൂന്നു മാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാത്രം 251 രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്.
ആയിരത്തിലേക്ക്
നിലവിലെ സാഹചര്യത്തില്‍ 14.2 കിലോ സിലിണ്ടര്‍ വീടുകളില്‍ എത്തിക്കുമ്പോള്‍ 950 രൂപയ്ക്കു മുകളില്‍ ചെലവാകും. വില വര്ധനയ്ക്കുമുമ്പേതന്നെ പല ജില്ലകളിലും സിലിണ്ടര്‍ വില 900 രൂപയോളമായിരുന്നു.
അതിനിടെ, കോവിഡിനെ മറയാക്കി പല ഏജന്‍സികളും തട്ടിപ്പുകള്‍ നടത്തുന്നതായും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ബില്ലില്‍ കാണിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ പണം ചില ഏജന്‍സികള്‍ വാങ്ങുമ്പോള്‍ മറ്റു ചിലര്‍ ബില്ലില്ലാതെയാണു പാചക വാതകം എത്തിച്ചുനല്കുന്നതെന്നാണു പ്രധാന ആരോപണം.
സബ്സിഡി എവിടെ?
ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസിന് നേരത്തെ കേന്ദ്രസർക്കാർ സർക്കാർ സബ്സിഡി നൽകിയിരുന്നു. പിന്നീട് പാചകവാതകത്തിനു വില കുറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി സബ്സിഡി നൽകുന്നതു നിർത്തിവച്ചു. എന്നാൽ, തുടർച്ചയായി പാചകവാതക വില ഉയർന്നിട്ടും നിർത്തിവച്ച സബ്സിഡി നൽകാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല.
പാർലമെന്‍റിൽ അടക്കം ഇതിനെതിരേ കടുത്ത പ്രതിഷേധം ഉയർന്നിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതുവഴി കോടികളാണ് കേന്ദ്രസർക്കാരിനു വരുമാനം ഉയർന്നിരിക്കുന്നത്. എന്നാൽ, ജനത്തെ കൊള്ളയടിക്കുന്നതു നിർത്തി പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണമന്ന ആവശ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
ഇതു കൊല്ലാക്കൊല; മൂന്നു മാസം, ഗാർഹിക സിലിണ്ടറിൽ കൂട്ടിയത് 251 രൂപ!
11:08 AM Sep 01, 2021 | Deepika.com