ഭീഷണിയായി പെരുകൽ
ജൈവവൈവിധ്യത്തെ തകർക്കാൻ ശേഷിയുള്ള ചെഞ്ചെവിയൻ ആമയെ (റെഡ് ഇയേർഡ് സ്ലൈഡർ ടർട്ടിൽ) മാഞ്ഞൂരിലാണ് ഒടുവിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലങ്കര ജലാശയത്തിൽനിന്ന് ഇത്തരമൊരു ആമയെ ലഭിച്ചിരുന്നു. നേരത്തെ തൃശൂരിലും ഇവയെ കണ്ടെത്തിയിരുന്നു. പലേടത്തായി ഈ ആമയെ കണ്ടെത്തിയത് കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആഫ്രിക്കൻ മുഷിയെപ്പോലെ വൻ ഭീഷണിയായി ഇവയും മാറുകയാണെന്നാണ് സൂചന.
കാഴ്ചയിൽ നല്ല ഭംഗിയുള്ള ചെഞ്ചെവിയൻ പക്ഷേ, കാര്യത്തോടടുക്കുന്പോൾ വിനാശകാരിയാണ്. അതുകൊണ്ടു തന്നെ ഇവയെ വളർത്തുന്നതും കൈകാര്യം ചെയ്യുന്നതുമൊക്കെ പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്. കാഴ്ച ഭംഗിയുള്ളതിനാൽ അക്വേറിയങ്ങളിലും മറ്റും വളർത്താനാണ് ഇവയെ ഉപയോഗിക്കുന്നത്.
കൂടുതൽ വലുതാകുന്പോൾ വളർത്താനും കൈകാര്യം ചെയ്യാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു പലരും ഇതിനെ ജലാശയങ്ങളിൽ ഉപേക്ഷിക്കും. ഇങ്ങനെയാണിവ ജലാശയങ്ങളിലേക്ക് എത്തുന്നതെന്നാണ് നിഗമനം. അനധികൃതമായി ഇവയെ കടത്തുന്ന നിരവധി സംഘങ്ങളുണ്ട്. ഇത്തരത്തിലുള്ള 19 ആമകളെ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പിടിച്ചെടുത്തിട്ടുണ്ട്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI) ഇതു സംബന്ധിച്ചു പഠനങ്ങളും നടത്തുന്നുണ്ട്.
വലയിൽ കുടുങ്ങി
കോട്ടയം കുറുപ്പന്തറ മള്ളിയൂർ തോട്ടിൽനിന്നു മീൻ പിടിക്കുന്നതിനിടെ മേമ്മുറി പുളിക്കൻ ശ്രീജേഷിനാണ് ചെഞ്ചെവിയൻ ആമയെ കഴിഞ്ഞ ദിവസം കിട്ടിയത്. മീൻ പിടിക്കുന്നതിനിടെ ആമ വലയിൽ കുടുങ്ങുകയായിരുന്നെന്നു ശ്രീജേഷ് പറഞ്ഞു. അപൂർവയിനത്തിലുള്ള ആമയാണിതെന്നു തിരിച്ചറിഞ്ഞതോടെ വനം വകുപ്പിനു കൈമാറാനായി ശ്രീജേഷ് നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
രാഹുലിനും കിട്ടി
കഴിഞ്ഞ ദിവസം മലങ്കര ജലാശത്തിൽ മീൻപിടിക്കുന്നതിനിടെ മൂലമറ്റം മഠത്തിപ്പറന്പിൽ രാഹുലിന്റെ വലയിലും ചെഞ്ചെവിയൻ ആമ കുടുങ്ങിയിരുന്നു. ഇതിനെ പിന്നീട് വനം വകുപ്പിനു കൈമാറി. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂരിലും ചെഞ്ചെവിയൻ ആമയെ കണ്ടെത്തിയിരുന്നു.
ജലാശയങ്ങളിലെ മുഴുവൻ സസ്യജാലങ്ങളെയും മത്സ്യസന്പത്തിനെയും തവളകളെയും നശിപ്പിക്കാൻ ശേഷിയുള്ള ആമയാണിത്. ജൈവവൈവിധ്യം തകർക്കുന്ന ഇനത്തിൽപ്പെട്ട ആമയായതിനാൽ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇതിന്റെ ഇറക്കുമതിക്കും വിൽപനയ്ക്കും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ജാഗ്രതാ നിർദേശം
കാഴ്ചയിൽ കൗതുകം ഉണർത്തുന്ന ആമയ്ക്ക് അഞ്ചു സെന്റിമീറ്റർ വലിപ്പമേ തുടക്കത്തിൽ ഉണ്ടാകൂ. 35 സെന്റി മീറ്ററോളം ഇവ വലുതാകുമെന്നാണ് അധികൃതർ പറയുന്നു. മള്ളിയൂർത്തോട്ടിൽ ആമയെ കണ്ടെത്തിയതോടെ സമീപത്തെ കൃഷിയിടങ്ങളിലും പാടശേഖരങ്ങളിലുമുള്ള കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മനുഷ്യനെ ബാധിക്കുന്ന ബാക്ടീരിയ അടക്കമുള്ള രോഗാണുക്കളെ വഹിക്കുന്ന ഇവയെ നേരിട്ടു കൈകൊണ്ടു കൈകാര്യം ചെയ്യുന്നതും അപകടകരമാണ്. 30 വയസ് വരെ ആയുസുള്ള ഇവ അതിവേഗം പെരുകുകയും ചെയ്യും. ചെഞ്ചെവിയൻ ആമകളെ വളർത്തുകയോ ജലാശയങ്ങളിൽ ഉപേക്ഷിക്കുകയോ ചെയ്യരുതെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കൻ മുഷി
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നു പല നാടുകളിലേക്ക് എത്തിയ അപകടകാരിയായ മത്സ്യമാണ് ആഫ്രിക്കൻ മുഷി. Clarias gariepinus എന്നാണു ശാസ്ത്രനാമം. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അന്തരീക്ഷ വായു ശ്വസിക്കാൻ കഴിയും എന്നതാണ്. അതുകൊണ്ടുതന്നെ കുറെ സമയം കരയ്ക്കു കിടന്നാലും ചാകില്ല. വളരെ പെട്ടെന്നു പെരുകും. അതുകൊണ്ടുതന്നെ മത്സ്യകൃഷിക്കു പറ്റിയ ഇനമാണ്.
എന്നാൽ, തദ്ദേശ ഇനങ്ങളെ നശിപ്പിക്കുമെന്നതിനാൽ ഇവയെ വളർത്തുന്നതിനു നിരോധനമുണ്ട്. എങ്കിലും അനധികൃതമായി പലരും ഇവയെ വളർത്തുന്നുണ്ട്. പ്രളയകാലത്ത് ഇങ്ങനെയുള്ള കുളങ്ങളിൽനിന്നു ചാടിപ്പോയ ആഫ്രിക്കൻ മുഷി ഇപ്പോൾ ജലാശയങ്ങളിൽ പലേടത്തും കാണപ്പെടുന്നുണ്ട്.
കാര്യമായ രുചിയില്ലാത്തതിനാൽ കേരളത്തിൽ ഇതിനോടു പ്രിയം കുറവാണ്. അതേസമയം, ഇവയെ വളർത്തി അന്യസംസ്ഥാനങ്ങളിലേക്കു അയയ്ക്കുകയാണ് പലരും ചെയ്യുന്നത്.