കോഴിക്കോട്: കോൺഗ്രസിലും ആർഎൽഡിയിലും അടക്കം വിവിധ രാഷ്ട്രീയ പാർട്ടികളിൽ പോരും കൊഴിച്ചിലുമൊക്കെ തകൃതിയായി നടക്കുന്പോഴും ഒരാളെപ്പോലും പാളയത്തിൽ എത്തിക്കാനാവാതെ ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ ബിജെപി നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയാണ് പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. മറ്റു പാർട്ടികളിൽ ഉള്ളവരെ അടർത്തിയെടുക്കുക എന്നതു ബിജെപിയുടെ പ്രഖ്യാപിത നീക്കങ്ങളിൽ ഒന്നായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇതിനു വേണ്ടി ഊർജിത ശ്രമങ്ങൾ നടത്തിയിരുന്നു.
തകിടം മറിഞ്ഞു
മുൻ നിര നേതാക്കളെയൊന്നും കിട്ടിയില്ലെങ്കിലും ചില സിനിമാതാരങ്ങളെയും പ്രാദേശിക നേതാക്കളെയുമൊക്കെ പാർട്ടിയിൽ എത്തിക്കാൻ ബിജെപിക്കു സാധിച്ചിരുന്നു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്നു വരെ വീന്പുപറഞ്ഞ നേതാക്കൾ അടക്കം നിയമസഭാ തെരഞ്ഞെടുപ്പിൽ അടിതെറ്റി വീണു. അഞ്ചും ആറും സീറ്റ് പ്രവചിച്ച അഭിപ്രായ സർവേകളെ വരെ നിലംപരിശാക്കി ആകെയുണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെട്ടു. എന്നു മാത്രമല്ല പലേടത്തും കനത്ത വോട്ടു ചോർച്ചയുമുണ്ടായി.
വിനയായി കുഴൽപണം
ഇതോടെ പാർട്ടിയിൽ ആഭ്യന്തര കലാപവും രൂക്ഷമായി. ഇതിനു തൊട്ടുപിന്നാലെയാണ് ഇലക്ഷനു ബിജെപിക്കു കൊണ്ടുവന്ന കുഴൽപണം പിടിച്ചെന്ന ആരോപണം ഉയർന്നുവന്നത്. ഇതോടെ പാർട്ടിയിൽ ഇമേജിനു കാര്യമായ ക്ഷതം ഏറ്റു. അവസാനം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കം അന്വേഷണ ഏജൻസികൾക്കു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകേണ്ടിവന്നു.
ഒഴുകിയില്ല
കോൺഗ്രസിൽനിന്നും ഇടതിൽനിന്നും മറ്റു പാർട്ടികളിൽനിന്നുമൊക്കെ അസംതൃപ്തർ ബിജെപിയിലേക്ക് ഒഴുകുമെന്ന സ്വപ്നം ഇതോടെ തകർന്നു വീണു. കോൺഗ്രസിൽനിന്നും മറ്റു പാർട്ടികളിൽനിന്നുമൊക്കെ നിരവധി പേരെ പി.സി.ചാക്കോയുടെ നേതൃത്വത്തിൽ എൻസിപിയിൽ എത്തിക്കുന്പോഴും ഒരാൾ പോലും ബിജെപി പാളയത്തിലേക്കു നീങ്ങുന്നില്ല എന്നതാണ് ഇപ്പോൾ കേരളത്തിലെ കാഴ്ച. പാലക്കാട് ഡിസിസി മുന്‍അധ്യക്ഷന്‍ എ.വി. ഗോപിനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടിക്കു പുറത്തേക്കെന്നു പ്രഖ്യാപിച്ചിട്ടും ചാക്കിടാന്‍ ബിജെപി രംഗത്തെത്തിയിട്ടില്ല.
അസംതൃപ്തർ
അസംതൃപ്തരെ പാര്‍ട്ടിയിലേക്ക് അനൗദ്യോഗികമായി ക്ഷണിക്കാന്പോലും കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ അസംതൃപ്തരെ ഒപ്പം കൂട്ടി പാര്‍ട്ടി ശക്തിപ്പെടുത്താന്‍ കഴിയുമായിരുന്നു. അതുകൂടി ലക്ഷ്യം വച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ പ്രചാരണം അഴിച്ചുവിട്ടത്.
എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയും പാര്‍ട്ടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. ഇതോടെ മറുകണ്ടം ചാടാന്‍ ഒരുങ്ങിയിരുന്ന നേതാക്കള്‍ പിന്‍വലിഞ്ഞു. എന്നു മാത്രമല്ല, പാർട്ടിയിലെ ഗ്രൂപ്പുപോരും കുഴൽപണം ഉൾപ്പെടെയുള്ള ആരോപണങ്ങളും സജീവമായതോടെ പാർട്ടിയിൽനിന്നുള്ള ചോർച്ച കൂടി തടയേണ്ട ഗതികേടിലുഴലുകയാണ് പാർട്ടി.
നിലവില്‍ പാര്‍ട്ടിയില്‍ പുനഃസംഘടന നടത്താനുള്ള തയാറെടുപ്പിലാണ് നേതൃത്വം.
പാര്‍ട്ടിക്കു പുറത്തു ജനപിന്തുണയുള്ളവരെ ചേര്‍ത്തു പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഇനി കഴിയില്ലെന്ന ഉത്തമ ബോധ്യം ബിജെപി കേരള ഘടകത്തിനുണ്ട്.
കോണ്‍ഗ്രസ് വിട്ടുവരുന്നവരെ റാഞ്ചാന്‍ എന്‍സിപിയും പി.സി. ചാക്കോയും വട്ടമിട്ടുപറക്കുമ്പോള്‍ നിരാശയോടെ മുകളിലേക്കു നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് കെ.സുരേന്ദ്രന് നയിക്കുന്ന ബിജെപി കേരള ഘടകം.
- ഇ. അനീഷ്
പാർട്ടികളിലെ കൊഴിച്ചിൽ; ആരെയും പിടിക്കാനാകാതെ ബിജെപി
12:00 PM Aug 31, 2021 | Deepika.com