കൊച്ചി: കോണ്‍ഗ്രസില്‍നിന്നു രാജിവച്ച പാലക്കാട് ഡിസിസി മുൻ അധ്യക്ഷന്‍ എ.വി. ഗോപിനാഥിനെ ചാക്കിലാക്കാനുള്ള എൻസിപി നീക്കം ഇതുവരെ ഫലം കണ്ടില്ല. അതേസമയം, കോൺഗ്രസുമായി ഇടഞ്ഞ നിമിഷം മുതൽ എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ ഗോപിനാഥിനു പിന്നാലെയുണ്ട്. ഇന്നലെ കോൺഗ്രസ് വിട്ടതായി പ്രഖ്യാപിച്ച ഗോപിനാഥ് പക്ഷേ, ഇനി എങ്ങോട്ടാണെന്ന കാര്യത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.
നീക്കം തന്ത്രപരം
തത്കാലം മറ്റൊരു പാർട്ടിയിലേക്കും പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് ഇന്നലെ അദ്ദേഹം പ്രതികരിച്ചത്. ചർച്ചകൾക്ക് ഇനിയും അവസരമുണ്ടെന്ന അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവന നിലപാട് മയപ്പെടുത്തുന്നതിന്റെ സൂചനയായി കാണുന്നവരുമുണ്ട്. ഗോപിനാഥ് പാർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ് നേതാവ് അനിൽ അക്കര മാത്രമാണ്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണെങ്കിൽ ഗോപിനാഥിനു കോൺഗ്രസ് ഉപേക്ഷിച്ചു പോകാൻ കഴിയില്ലെന്നും അദ്ദേഹത്തെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താൻ കഴിയുമെന്നുള്ള അനുഭാവ പൂർവമായ പ്രതികരണമാണ് നടത്തിയത്. ഇതോടെയാണ് ഗോപിനാഥിന്റെ ഇന്നലത്തെ രാജി നീക്കം സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമാണോയെന്ന സംശയം ഉയർന്നിരിക്കുന്നത്.
ഇടതിലെത്തിക്കാൻ
നിയമസഭാ തെരഞ്ഞെടുപ്പു സമയത്തു തന്നെ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുതുടങ്ങിയ ഗോപിനാഥിനെ ഇടതുപാളയത്തിലേക്കെത്തിക്കാന് എന്‍സിപി നേതൃത്വം അന്നു മുതൽ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ സിപിഎമ്മും ഗോപിനാഥിനെ നോട്ടമിട്ടു ചര്‍ച്ചകള്‍ സജീവമാക്കി.
പി.സി. ചാക്കോ കോണ്‍ഗ്രസിലുള്ളപ്പോള്‍ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന നേതാവാണു ഗോപിനാഥ്. ഇതാണു നേതൃത്വവുമായി അഭിപ്രായ വ്യത്യാസം പരസ്യമാക്കിയപ്പോള്ത്തന്നെ ഗോപിനാഥിനെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളിലേക്കു വഴി തുറന്നത്. പാര്‍ട്ടിയിലേക്കുള്ള ക്ഷണത്തോടു ഗോപിനാഥ് ആദ്യഘട്ടത്തില്‍ താത്പര്യത്തോടെയാണു പ്രതികരിച്ചതെന്നു ചാക്കോ പറഞ്ഞു.
ചൂണ്ടയിട്ട് എൻസിപി
കോണ്‍ഗ്രസില്‍ അസംതൃപ്തിയുള്ള നേതാക്കള്‍ പലരും എന്സിപിയിലേക്കെത്തുമെന്നു പി.സി. ചാക്കോ നേരത്തേ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പി.എം. സുരേഷ്ബാബു, മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്ന ലതിക സുഭാഷ് ഉള്‍പ്പെടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ എന്‍സിപി ക്യാമ്പിലെത്തി.
ഗോപിനാഥിനു മുമ്പു പാലക്കാട് ഡിസിസി പ്രസിഡന്റായിരുന്ന എ. രാമസ്വാമിയും ഇപ്പോള്‍ എന്‍സിപിയിലാണ്. വിവിധ ജില്ലകളിലെ പത്തോളം ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്‍സിപിയിലേക്കു ചുവടുമാറ്റി.
ഇന്നലെയും ചർച്ചകൾ
തത്കാലം ഏതെങ്കിലും പാര്‍ട്ടിയിലേക്കില്ലെന്നു ഗോപിനാഥ് വെളിപ്പെടുത്തുമ്പോഴും, അദ്ദേഹത്തെ ഇടതുപക്ഷത്തേക്കെത്തിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നലെയും നടന്നു. ജില്ലയിലും പുറത്തുമുള്ള ഏതാനും ഇടതു നേതാക്കള്‍ ഇന്നലെ അദ്ദേഹവുമായി ആശയവിനിമയം നടത്തി. സിപിഎമ്മില്‍ മുന്‍ മന്ത്രി എ.കെ. ബാലനാണു ഗോപിനാഥിനെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.
ഗോപിനാഥിന്റെ രാജിക്ക് ഏതാനും മണിക്കൂര്‍ മുമ്പു പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകുമെന്നു ബാലന് ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ജനകീയ അടിത്തറയുള്ള നേതാവാണു എ.വി. ഗോപിനാഥെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു. ഗോപിനാഥിനെ ഇടതുപക്ഷത്തേക്കെത്തിക്കാന് ആദ്യം ശ്രമം തുടങ്ങിയത് എന്സിപിയെങ്കിലും സിപിഎം അതു പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണു കാര്യങ്ങള്‍.
- സിജോ പൈനാടത്ത്
ചാക്കോയുടെ ചാക്കിൽ കയറുമോ?, ഗോപിനാഥിന്റെ നീക്കം തന്ത്രപരമായി
10:51 AM Aug 31, 2021 | Deepika.com