കോഴിക്കോട്: ഡിസിസി പട്ടിക പുറത്തുവന്നതിനു പിന്നാലെ എ, ഐ, ഗ്രൂപ്പുകള്‍ പരസ്യമായി രംഗത്തു വരുമെന്നു മുന്‍കൂട്ടി കണ്ടാണ് ആദ്യം പ്രതികരിച്ചവർക്കെതിരേ കർശന അച്ചടക്ക നടപടിയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രംഗത്തുവന്നതെന്നു സൂചന. കോൺഗ്രസിൽ പരസ്പരമുള്ള ആരോപണങ്ങളും വിമർശനവുമൊക്കെ പുത്തരിയല്ലെങ്കിലും മുതിർന്ന നേതാക്കൾക്കെതിരേ ഉടനടി നടപടി വരുന്നത് അസാധാരണമാണ്.
മുതിർന്ന നേതാവ് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായരെയും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍ കുമാറിനെയും ഡിസിസി പട്ടികയ്ക്കെതിരേ പ്രതികരിച്ചതിനു തൊട്ടുപിന്നാലെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ സസ്പെൻഡ് ചെയ്തത്.
വിരട്ടലിൽ ഞെട്ടി
ജില്ലാ നേതാക്കള്‍ മുതല്‍ കെപിസിസി ഭാരവാഹികള്‍ വരെ സുധാകരന്റെ അപ്രതീക്ഷിത വിരട്ടലില്‍ ഞെട്ടി. തല മുതിർന്ന നേതാക്കൾക്കുകൂടിയുള്ള മുന്നറിയിപ്പാണ് സീനിയർ നേതാക്കളെ തന്നെ സസ്പെൻഡ് ചെയ്തതെന്നു കരുതുന്നു. അതേസമയം, വിരട്ടലിൽ വീഴില്ല എന്നു തെളിയിക്കാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ പിന്നാലെ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നതെന്നു കരുതുന്നു.
എന്നാല്‍, ഇവര്‍ക്കെല്ലാമെതിരേ നടപടി സ്വീകരിക്കാന്‍ സുധാകരനു സാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രതികരിച്ചതിനു സസ്പെൻഷൻ നൽകിയതിനെ വിമർശിച്ചു ഉമ്മൻ ചാണ്ടി അടക്കം പരസ്യമായി രംഗത്തുവരികയും ചെയ്തു. വിശദീകരണം ചോദിക്കാതെ സസ്പെൻഡ് ചെയ്യുന്ന രീതി കോൺഗ്രസിൽ ഇല്ലെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. മുതിർന്ന നേതാക്കളെ മെരുക്കാൻ സുധാകരനും സതീശനും കഴിയുമോയെന്ന ആകാംക്ഷയാണ് ഇപ്പോൾ കോൺഗ്രസ് വൃത്തങ്ങളിൽ ഉള്ളത്.
അതേസമയം, ഗ്രൂപ്പിന് അതീതമായ തങ്ങളുടെ നിലപാടിനു പാർട്ടിയിൽ പിന്തുണ കൂടിവരുന്നതിന്റെ ആവേശത്തിലാണ് സുധകരനും സതീശനും. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പ്രതിഷേധത്തെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നു തന്നെയാണ് അവരുടെ പ്രതീക്ഷ.
ഐഐസിസിക്കു മുന്പിൽ
ഇതിനിടെ, അച്ചടക്ക നടപടി സ്വീകരിച്ചതിനെത്തുടര്‍ന്ന് എഐസിസി മുമ്പാകെ പരാതി നല്കുമെന്നു മുൻ കെപിസിസി ജനറല്‍ സെക്രട്ടറിയും നിര്‍വാഹക സമിതി അംഗവുമായ കെ.പി.അനില്‍കുമാര്‍ ദീപികയോടു പറഞ്ഞു. കെ.സുധാകരനും വി.ഡി.സതീശനുമെല്ലാം നേതൃത്വത്തിനെതിരേ മുന്‍പ് വിമര്‍ശനം നടത്തിയിട്ടുണ്ട്. അത്രതന്നെ രൂക്ഷമായല്ല താന്‍ വിമര്‍ശനം ഉന്നയിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ എഐസിസിക്ക് ഇന്നു തന്നെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏതു സ്ഥാനത്തുനിന്നാണ് സസ്പൻഡ് ചെയ്തതെന്നു വ്യക്തമല്ല. നടപടി സ്വീകരിക്കുന്നതിന് മുമ്പ് യാതൊരു അറിയിപ്പോ വിശദീകരണം ചോദിക്കുകയോ ഉണ്ടായിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
എന്ത് അച്ചടക്കരാഹിത്യമാണ് താന്‍ കാണിച്ചതെന്നും എവിടെ നിന്നാണ് ,ആരാണ് തന്നെ പുറത്താക്കിയതെന്നും പാര്‍ട്ടി വ്യക്തമാക്കണം. മുമ്പു പല കെപിസിസി പ്രസിഡന്റുമാര്‍ക്കെതിരേയും സുധാകരന് നടത്തിയ വിമര്‍ശനങ്ങള്‍, എംഎല്‍എ മാത്രമായിരുന്നപ്പോള്‍ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരേ വി.ഡി. സതീശന് നടത്തിയിട്ടുള്ള വിമര്‍ശനങ്ങള്‍ എന്നിവ അച്ചടക്കരാഹിത്യമല്ലേ? ഞാന്‍ അത്രത്തോളമൊന്നുംപോയിട്ടില്ല. തന്നേക്കാള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഉമ്മന്‍ ചാണ്ടിയെ സസ്പെന്‍ഡ് ചെയ്യുമോ എന്നും അനില്‍കുമാർ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലും ചോദിച്ചിരുന്നു.
കൂടുതൽ ആലോചിച്ചു!
ഡിസിസി പട്ടിക സംബന്ധിച്ചു ശരിയായ രീതിയിലുള്ള കൂടിയാലോചനകളും ചർച്ചകളും നടത്തിയില്ലെന്നാണ് മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരാതി. എന്നാൽ, ഈ ആരോപണം കെ.സുധാകരനും വി.ഡി.സതീശനും നിഷേധിക്കുന്നു. ഡിസിസി അധ്യക്ഷ തീരുമാനത്തിൽ സംസ്ഥാനതല ചർച്ചകൾ ഉണ്ടായിരുന്നെങ്കിൽ ഹൈക്കമാൻഡ് ഇടപെടൽ ഒഴിവാക്കാമായിരുന്നുവെന്നാണ് രമേശ് ചെന്നിത്തല പട്ടിക പുറത്തുവന്ന ശേഷം പ്രതികരിച്ചത്. എന്നാൽ, ഇതിനെതിരേ കെ.മുരളീധരൻ അടക്കമുള്ളവർ രംഗത്തുവന്നു.
പുനഃസംഘടനയുമായി ബന്ധപ്പെട്ടു മുതിർന്ന നേതാക്കൾ അടക്കമുള്ളവരുമായി മുൻപില്ലാത്ത വിധം ചർച്ച നടത്തിയാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എംപി പറഞ്ഞു. മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധിയാണ് ചർച്ച നടത്തിയത്. പൊട്ടിത്തെറിച്ചവർക്കൊക്കെ ക്ഷമാപണം നടത്തി തിരിച്ചു വരാം. താനൊക്കെ അത്തരത്തിൽ പാർട്ടിയിലേക്കു മടങ്ങിയെത്തിയവരാണെന്നും മുരളീധരൻ പറഞ്ഞു.
മുതിര്‍ന്ന നേതാക്കളെ തളയ്ക്കാനാകുമോ? ആദ്യവെടി പൊട്ടിച്ചു സുധാകരൻ
01:14 PM Aug 30, 2021 | Deepika.com